തൃശൂർ പുറ്റേക്കരയിൽ യുവ എഞ്ചിനീയര്‍ അരുൺലാൽ കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റു ചെയ്തത്. ടിനുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയിരുന്നു. ഇതിന്‍റെ വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രതി ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. സ്ഥിരമായി മദ്യപിക്കാറുള്ള ടിനു നഗരത്തിലെ ബാറിൽ വച്ചാണ് അരുൺലാലുമായി പരിചയത്തിലായത്. ഒരിക്കൽ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം പറഞ്ഞ് അരുൺ ടിനുവിനെ കളിയാക്കുകയായിരുന്നു. അതിനിടെ യുവതി ടിനുവുമായി അകന്നു.
യുവതി തന്നില്‍ നിന്ന് അകലാന്‍ അരുൺ കാരണമായെന്നാണ് ടിനു കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണ്‍ ടിനുവുമായി കണ്ടുമുട്ടി. പിന്നാലെ ബൈക്കിൽ വീട്ടിൽ വിടാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടുപോയി. പുറ്റേക്കരയിലെ ഇടവഴിയിൽ ബൈക്ക് നിർത്തി അരുൺലാലിനെ മർദിച്ചു. മർദനത്തിനിടെ തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയത്.
ബാറിൽ മദ്യപിക്കുന്ന അരുൺ ലാലിന്റെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കിൽ പോകുന്ന ദൃശ്യങ്ങളും കിട്ടി. ടർഫിൽ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കൾ ഇരുവരും സംസാരിച്ചു നിൽക്കുന്നത് കണ്ടുവെന്ന മൊഴിയും പ്രതിയെ പിടികൂടാന്‍ സഹായിച്ചു.
Post a Comment