Join News @ Iritty Whats App Group

ശബരിമല ദർശന സമയം നീട്ടി തിരക്ക് നിയന്ത്രിക്കാനാകുമോയെന്ന് ഹൈക്കോടതി; തന്ത്രിയോട് ചോദിക്കണമെന്ന് ദേവസ്വം


കൊച്ചി: ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ കേരള ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയാണ്. മരക്കൂട്ടത്തെ അപകടം സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട്‌ തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം തന്ത്രിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.

നിലവിൽ 18 മണിക്കൂറാണ് ശബരിമലയിലെ ദർശന സമയം. തീർത്ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം എത്തുന്ന സാഹചര്യത്തിലാണ് ദർശന സമയം കൂട്ടാൻ കോടതി ആവശ്യപ്പെട്ടത്. ഒരു മണിക്കൂറിൽ പരമാവധി 4800 തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറാൻ കഴിയുമെന്ന് ബോർഡ് വ്യക്തമാക്കി. 

മരക്കൂട്ടം മുതൽ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകി. നിലയ്ക്കൽ മുതൽ ളാഹ വരെ പോലീസ് പട്രോളിങ് ഉണ്ടാകണം. നിലയ്ക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ കോൺട്രാകർക്ക് കർശന നിർദ്ദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

മരക്കൂട്ടം മുതൽ ക്യൂ നിൽക്കുന്ന തീർത്ഥാടകാർക്ക് ചുക്ക് വെള്ളം ബിസ്‌ക്കറ്റ് എന്നിവ നൽകുന്നുണ്ടെന്ന് ദേവസ്വം ബോർഡ്‌ പറഞ്ഞു. ആരും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടർ ദിവ്യ എസ് ഐയ്യർ ഓൺലൈനായി കോടതിയിൽ ഹാജരായി. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും പുലർച്ചെ ദർശനം കഴിഞ്ഞും തീർത്ഥാടകർ സന്നിധാനത്ത് തുടരുന്നുണ്ടെന്നും കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group