Join News @ Iritty Whats App Group

ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്രഷറിനെതിരെ സ്ഥലവാസികളുടെ സംഭവം; കുന്നോത്ത് കേളൻ പീടികയിലെ ക്രഷറിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു

 
ഇരിട്ടി : കുന്നോത്ത് കേളൻ പീടികയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്രഷറിന്റെ പ്രവർത്തനം ജില്ലാ കലക്ടർ നിയോഗിച്ച വിവിധ വകുപ്പുകളിലെ വിദഗ്ധ സമിതിയുടെ പരിശോധനയെ തുടർന്ന് നിർത്തിവെപ്പിച്ചു. സ്ഥലവാസികളും, ജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലും വിവിധ വകുപ്പുകളിലും കളക്ടർക്കും പരാതി പരിഹാര സെല്ലിലും നൽകിയ നിരവധി പരാതികൾ പരിഗണിച്ചാണ് വിദഗ്ധസംഘം വ്യാഴാഴ്ച മേഖലയിൽ പരിശോധന നടത്തിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷിറാസ്, ഡെപ്യൂട്ടി കളക്ടർ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ നടത്തിയ പരിശോധനയിൽ ക്വാറിയ്ക്ക് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തി. വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നൽകിയാണ് ക്രഷറിന് അനുമതി നൽകിയത്. പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സുരക്ഷാ മുൻകരുതലുകൾ പലതും സ്വീകരിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം വയ്ക്കുന്ന രീതിയിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാരുടെ പരാതി സാധൂകരിക്കുന്നതായിരുന്നതാണെന്ന് സാഹചര്യങ്ങൾ പരിശോധിച്ച സമിതി കണ്ടെത്തി. 
പ്രധാനമായും അഗ്നി രക്ഷാ വകുപ്പ്, റവന്യൂ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലിംഗ് എന്നീ വകുപ്പുകളുടെ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിട്ടിലെന്നും കണ്ടെത്തി. ഈ മൂന്ന് വകുപ്പുകളും സ്ഥലത്തുവച്ച് തന്നെ വിദഗ്ധ സമിതി മേധാവി കൂടിയായ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നിർദ്ദേശപ്രകാരം ഉടമയ്ക്ക് തൽസമയം നിർത്തിവെക്കാൻ ഉത്തരവ് നൽകുകയായിരുന്നു. മാനദണ്ഡങ്ങൾ പരിഗണിച്ചാവും തുടർ നടപടികൾ തീരുമാനിക്കുക. 
പരിശോധന റിപ്പോർട്ട് രണ്ടുദിവസത്തിനകം അതാത് വകുപ്പ് മേധാവികൾ വ്യവസായ കേന്ദ്രം മാനേജർക്ക് നൽകും. ഇത് ക്രോഡീകരിച്ച് ജില്ലാ കളക്ടർക്ക് നൽകാനാണ് തീരുമാനം. ക്രഷറിലേക്ക് 7 മീറ്റർ വീതിയുള്ള വഴി വേണമെന്ന് വിദഗ്ധ സമിതി പറഞ്ഞു. ക്രഷർ പ്രവർത്തിക്കുന്ന പ്രദേശത്തെ നീർച്ചാലുകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കൂറ്റൻ ടാങ്ക് നിർമ്മിച്ച് സംഭരിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. ഈ ടാങ്ക് വിദഗ്ധ സമിതിയെ കാണിച്ച് നാട്ടുകാർ താഴെയുള്ള ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നതിനോടൊപ്പം ഇവർ നിർമിച്ച സംവിധാനങ്ങളിലൂടെ ക്രഷറിലെ ചളി നിറഞ്ഞ അവശിഷ്ടങ്ങൾ ഒഴുകുന്നതായും ആരോപിച്ചു. ഇക്കാര്യങ്ങൾ ക്രഷർ ഉടമ നിഷേധിച്ചുവെങ്കിലും അഗ്നിഷാ സേനയുടെ അന്തിമനുവതി ഇതുവരെ വാങ്ങിയിട്ടില്ലെന്ന് വ്യക്തമായി. ഫാക്ടറീസ് ആൻഡ് ബോയിലിംഗ് നിയമപ്രകാരം ഉദ്ദേശിക്കപ്പെട്ട വ്യവസ്ഥയിൽ അല്ല നിർമ്മാണ പ്രവർത്തകർ നടത്തിയത് എന്നും കണ്ടെത്തി. സ്ലറി പുറത്തേക്ക് പോകരുത് എന്ന നിർദ്ദേശം പാലിച്ചിട്ടില്ല. സ്ഥലത്തെ ക്വാറി അവശിഷ്ടങ്ങൾ കൂട്ടിയിടാൻ പാടില്ലെന്നുള്ള പൊലൂഷൻ നിബന്ധനകളും പാലിക്കപ്പെട്ടിട്ടില്ല. ഇതൊക്കെ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറിയുടെ പെർമിറ്റ് റദ്ദ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നേരത്തെ തന്നെ പഞ്ചായത്ത് കത്ത് നൽകിയിരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി , സെക്രട്ടറി കെ. വിനോദ്, അസിസ്റ്റൻറ് എൻജിനീയർ ബെന്നി എന്നിവർ പറഞ്ഞു. ഇരിട്ടി താഹസിൽദാർ സി വി പ്രകാശൻ, അഗ്നിരക്ഷാസേന ഇരിട്ടി നിലയം ഓഫീസർ കെ. രാജീവൻ, ഇരിട്ടി ഫാക്ടീസ് ആൻഡ് ബോയിലിംഗ് ഇൻസ്പെക്ടർ വിനോദ് കുമാർ ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡി.ജെ. അരുൺ, പൊലൂഷൻ കൺട്രോൾ ബോർഡ് എൻജിനീയർ പി. അഭിലാഷ്, എക്സിക്യൂട്ടീവ് എൻജിനീയർ ഷൽ്മജ, വിളമന വില്ലേജ് ഓഫീസർ ശുഭ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group