വിഴിഞ്ഞം വിഷയത്തിൽ പ്രചരണ ജാഥയുമായി സിപിഎം. “വികസനം സമാധാനം” എന്ന മുദ്രാവാക്യവുമായാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജാഥ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലാണ് ജാഥ. ആറാം തീയതി വർക്കലയിൽ ആരംഭിക്കുന്ന ജാഥ 9ന് വിഴിഞ്ഞത്ത് സമാപിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ജാഥ നയിക്കുന്നത്.
വിഴിഞ്ഞം തുറമുഖ സമരം അക്രമാസക്തമാവുകയും വലിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയത്തെ രാഷ്ട്രീയമായും നേരിടാന്‍ സിപിഎം പ്രചാരണ ജാഥ നടത്തുന്നത്. വിഷയത്തില്‍ ഇടത് സര്‍ക്കാരിന്‍റെ നിലപാട് വിശദീകരിക്കുകയാണ് പ്രചാരണ ജാഥയുടെ ലക്ഷ്യം. ഡിസംബര്‍ ആറിന് വൈകീട്ട് മന്ത്രി പി. രാജീവാണ് ജാഥ ഉദ്ഘാടനം ചെയ്യുക. ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഉദ്ഘാടനം ചെയ്യും.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും വീണ്ടും ചര്‍ച്ചയ്ക്ക് തയ്യറാണെന്നും ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ സമരസമിതി ന്യായമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണ ജാഥ സംഘടിപ്പിക്കുന്നതെന്നും ആനാവൂര്‍ വ്യക്തമാക്കി. അതിനിടെ. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ആനാവൂർ നാഗപ്പൻ കൂടിക്കാഴ്ച നടത്തി. വെള്ളയമ്പലത്തെ ആർച്ച് ബിപ്പിന്റെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
إرسال تعليق