Join News @ Iritty Whats App Group

ആയിക്കരയിലെ 15കാരൻ ആറ് മാസം മുൻപും പീഡിപ്പിക്കപ്പെട്ടു; രണ്ട് പേർക്കെതിരെ പോക്സോ കേസെടുത്തു



കണ്ണൂർ: ആയിക്കരയിലെ 15 കാരനെ കൂടുതൽ പേർ പീഡിപ്പിച്ചതായി വിവരം. കഞ്ചാവ് നൽകി പീഡിപ്പിക്കപ്പെട്ട 15 കാരനെ ആറ് മാസം മുൻപ് മറ്റ് രണ്ട് പേർ പീഡിപ്പിച്ചിരുന്നെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസ്. ആറ് മാസം മുമ്പാണ് പീഡനം നടന്നത്. കുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ഷരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 10 മുതലാണ് സംഭവം. മയ്യില്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുട്ടി കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. 15കാരൻ ആയിക്കരയിലെ കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസിയായ റഷീദ് വഴിയാണ്. ആയിക്കര ഭാഗത്ത് നിരവധി ആളൊഴിഞ്ഞ കെട്ടിടങ്ങളുണ്ട്. മീൻവലയും മത്സ്യബന്ധന ഉപകരണങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഈ സ്ഥലങ്ങളിലൊന്നിൽ വച്ചാണ് മത്സ്യത്തൊഴിലാളിയായ ഷെരീഫ് കഞ്ചാവ് ഉപയോഗിക്കുന്നത്. കൊവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണിന്റെ നമ്പര്‍ അയല്‍വാസിയായ റഷീദ് കൈക്കലാക്കി. ഇത് ഷെരീഫിന് കൈമാറി. പിന്നീടാണ് ഇരുവരും കുട്ടിയെ കെണിയില്‍പ്പെടുത്തിയത്.

നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച് ആദ്യം കുട്ടിയെ മയക്കി. പിന്നെയായിരുന്നു ക്രൂര പീഡനം. പീഡനം തുടർന്നതോടെ കുട്ടി തന്നെ സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്മാരും പോലീസും ചേര്‍ന്ന് 15കാരന്റെ ഫോൺ ഉപയോഗിച്ച് തന്നെ കെണിയൊരുക്കി. കുട്ടിയെ കൊണ്ട് ഷരീഫിനെ വിളിപ്പിച്ച് കഞ്ചാവിനായി ഗോഡൗണിൽ വരുന്നുണ്ടെന്ന് അറിയിച്ചു. ഷെരീഫ് മുറിയുടെ അകത്ത് കയറിയതോടെ സ്ഥലത്ത് പതുങ്ങിയിരുന്ന പൊലീസ് വാതില്‍ പൊളിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. സിറ്റി പൊലീസ് പ്രതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group