കൊല്ലം: കിളികൊല്ലൂരിൽ വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവതിയുൾപ്പെടെ നാലു പേര്‍ പിടിയിൽ. മങ്ങാട് പള്ളിയിൽ കുർബാനയ്ക്ക് പോയ വയോധികയുടെ കഴുത്തിൽക്കിടന്ന 11 പവന്റെ മാലയാണ് പ്രതികൾ പൊട്ടിച്ചു കടന്നുകളഞ്ഞത്.
അയത്തില്‍ നേതാജി നഗര്‍-89, ചരുവിളവീട്ടില്‍ അജിത്ത് (23), പെരിനാട് കാരിക്കല്‍ തെക്കതില്‍ അതുല്‍ ജോയി (22), മങ്ങാട് റോസ് നഗര്‍ മഞ്ജുഭവനത്തില്‍ അഖില്‍ വിനോദ് (18), നീരാവില്‍ ചേരിയില്‍ കരോട്ട് കിഴക്കേതില്‍ സഫാന (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് സഫാനയും കേസില്‍ പ്രതിയായത്. മാല വിറ്റുകിട്ടിയ മൂന്നുലക്ഷം രൂപ പ്രതികള്‍ ആഡംബരജീവിതം നയിക്കാനാണ് ഉപയോഗിച്ചത്.
പ്രതികള്‍ ഉപയോഗിച്ച ബൈക്ക് ഏറണാകുളത്തുനിന്നു മോഷ്ടിച്ചതാണെന്നു പൊലീസ് കണ്ടെത്തി. കൊല്ലം സിറ്റി പോലീസ് മേധാവി രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെയുംമറ്റും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
രണ്ടാംപ്രതി അതുല്‍ ജോയിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എല്ലാ പ്രതികളെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്താലേ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോയെന്ന് അറിയാനാകൂ എന്നു പൊലീസ് പറഞ്ഞു.
Post a Comment