കോട്ടയം അയർകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ അതിക്രമം നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ സഹോദരനായ യുവാവിനെ ആക്രമിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പ്രതികൾ കടന്നു പിടിക്കുകയായിരുന്നു.
സംഭവത്തിൽ അയർകുന്നം നരിമറ്റം സരസ്വതി ഭവനം വീട്ടിൽ അശ്വിൻ (20), അയർകുന്നം പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലില്‍ വീട്ടില്‍ ടോണി ഇ ജോർജ് (24) എന്നിവരെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ യുവാവും പ്രതികളും മുൻപ് സുഹൃത്തുക്കൾ ആയിരുന്നു. ഇവർ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് വൈരാഗ്യം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം പ്രതികൾ ഇരുവരും ചേർന്ന് പാറേവളവുഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അയർകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളിൽ ഒരാളായ അശ്വിന് അയർകുന്നം, കോട്ടയം ഈസ്റ്റ്, പാലാ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ ഉൾപ്പെടെ അഞ്ച് കേസുകൾ നിലവിലുണ്ട്. ടോണിക്ക് അയർകുന്നം പോലീസ് സ്റ്റേഷനിൽ അടിപിടി കേസും നിലവിലുണ്ട്. അയർകുന്നം സ്റ്റേഷൻ എസ്എച്ച്ഒ മധു. ആർ, എസ്ഐ എജിസൺ, സി പി ഒമാരായ അനൂപ്, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
إرسال تعليق