Join News @ Iritty Whats App Group

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടത് നിർഭാഗ്യകരം - മാർ ജോസഫ് പാംപ്ലാനി

ഇരിട്ടി: ആറളം ഫാമിൽ വീണ്ടും ഒരു മനുഷ്യ ജീവൻ കൂടി കാട്ടാനയുടെ അക്രമത്തിൽ പൊലിഞ്ഞത് ഏറ്റവും ദൗർഭാഗ്യകരവും ദുഃഖകരവുമായ സംഭവമാണെന്നും സംഭവത്തിൽ കേരള ചീഫ് സെക്രട്ടറിയ്ക്കും അദ്ദേഹം നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾക്കും എതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്നും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കഴിഞ്ഞ ദിവസം ഫാം 9 -ാം ബ്ലോക്കിൽ വാസു കാളികയം എന്ന യുവാവ് കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെടാൻ കാരണമായത് ചീഫ് സെക്രട്ടറി നേതൃത്വത്തിൽ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ധാർഷ്ട്യ നിലപാടും ഇവരെ നിയന്ത്രിക്കാൻ കഴിയാത്ത സർക്കാർ സംവിധാനങ്ങളുടെ പരാജയവും ആണ്. ഫാമിന്റെ സാഹചര്യത്തിൽ പാവപ്പെട്ട ആദിവാസികൾക്കും സുരക്ഷിത ജീവിത സാഹചര്യം ഉറപ്പാക്കാൻ ആന മതിൽ വേണം എന്നും നേരത്തേ ഉള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും പ്രദേശവാസികൾ ആകെയും കഴിഞ്ഞ ഫ്രബ്രുവരി 7 നു 3 മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികൾ ആകെയും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പൊളിച്ചു ആന മതിൽ വേണ്ടെന്ന് നിശ്ചയിക്കുകയും ഇതിനായി വിദഗ്ധ സമിതിയെ തീരുമാനിക്കുകയും മന്ത്രിമാരുടെ നിർദേശം കൂടി തള്ളി ഹൈക്കോടതിയിൽ ആനമതിലിന് വിരുദ്ധമായി ശുപാർശ നൽകാൻ ഇടപെടുകയും ചെയ്ത ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി തിരുത്തണം. ചീഫ് സെക്രട്ടറി ആയതിനാൽ ബന്ധപ്പെട്ട മന്ത്രിമാർക്കു പോലും നിസ്സഹായരാണെന്നതാണ് മനസ്സിലാക്കുന്നത്. കസ്തൂരി രംഗൻ, ബഫർ സോൺ പ്രശ്‌നങ്ങളിലും മന്ത്രിമാരുടെ ഉത്തരവിനെ തള്ളുന്ന ഉദ്യോഗസ്ഥരാണ് സാധാരണ ജനങ്ങൾക്ക് ജീവിത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതെല്ലാം ജനാധ്യപത്യ രാജ്യത്ത് പാടില്ലാത്ത കാര്യങ്ങളാണ്. 3 വർഷം മുൻപ് അന്നു മന്ത്രി ആയിരുന്ന എ.കെ.ബാലൻ ഫാമിൽ പ്രഖ്യാപിച്ച ആനമതിൽ സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ വാസു ഉൾപ്പെടെ ഒടുവിൽ മരിച്ച 5 പേർ കൊല്ലപ്പെടില്ലായിരുന്നു.
മൃഗങ്ങളുടെ വിലപോലും മനുഷ്യന്മാർക്ക് ലഭിക്കാത്ത സാഹചര്യം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ആറളം ഫാമിലെ ബ്ലോക്ക് 9 ൽ കാട്ടാന കൊലപ്പെടുത്തിയ വാസുവിൻറെ വീട്ടിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർച്ബിഷപ്.
സർക്കാർ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങളാണ് ഇവിടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിക്കുന്നത്. ഇതു കടുത്ത അവഗണനയാണ്. ഇവരെ ഇവിടെ പുനരധിവസിപ്പിക്കുന്നതിന് മുൻപ് ഇവിടം സുരക്ഷിതമാക്കേണ്ടതായിരുന്നു. ഫാമിൽ ഇത് 11-ാമത്തെ ആളാണ് മരിക്കുന്നത്. ഇവിടെ നിന്നുള്ള ആനകളുടെ ആക്രമണത്തിൽ പുറത്തെ ജനവാസ മേഖലകളിൽ മരിച്ചവരുടെ എണ്ണം കൂട്ടിയാൽ 14 ജിവനുകളാണ് നഷ്ടപ്പെട്ടത്. ആദിവാസി സമൂഹം ഇവിടെ എത്തിയപ്പോൾ പറഞ്ഞത് ഞങ്ങൾ ഒരു ജീവികളെയും ഉപദ്രവിക്കാറില്ല, പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഞങ്ങൾക്ക് മൃഗങ്ങൾക്കുള്ള പരിഗണന പോലും നൽകുന്നില്ല. ഇവരുടെ ഈ രോദനം സർക്കാർ കേൾക്കണം. ആറളം ഫാമിൽ ആന മതിൽ നിർമ്മിക്കുന്നത് ഭരണകൂടം വഴിയൊരുക്കണം. അടിയന്തരമായി ഇരുട്ടത്ത് വഴിയിലൂടെ നടന്നു പോകുന്ന പ്രദേശവാസികൾക്ക് ആനയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുന്ന വിധം വഴിവിളക്കുകൾ സ്ഥാപിക്കണം. ഇനിയൊരു അനിഷ്ട സംഭവം കൂടി ഫാമിൽ ഉണ്ടാവാൻ പാടില്ല. കുടുംബാംഗങ്ങളുടെയും പ്രദേശവാസികളുടെയും പോരാട്ടത്തിൽ താനും ഒപ്പം ഉണ്ടാകും എന്നും ഉറപ്പ് നൽകിയാണ് ആർച്ച് ബിഷപ് മടങ്ങിയത്. കണ്ണൂർ, കാസർകോട് ജില്ലകളിലായി 8 വർഷത്തിനിടെ 26 ജീവനുകൾ വന്യജീവി ആക്രണത്തിൽ പൊലിഞ്ഞു. ജനവാസ കേന്ദ്രങ്ങളുടെ അതിർത്തികൾ പൂർണമായും വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം എടുക്കണം എന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു നിവേദനം നൽകും എന്നും ആർച്ച് ബിഷപ് അറിയിച്ചു. അതിരൂപതാ പാസ്റ്ററൽ കോ - ഓർഡിനേറ്റർ ഫാ. ഫിലിപ്പ് കവിയിൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ, തലശ്ശേരി അതിരൂപതാ കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഡോ. എം.ജെ. മാത്യു മണ്ഡപത്തിൽ, ആർച്ച് ബിഷപ് സെക്രട്ടറി മിഥുൻ തോമസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group