ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ മകന്‍ സന്തോഷ് (23) ആണ് മരിച്ചത്. എളുപ്പത്തിൽ പണമുണ്ടാക്കാനാണ് സന്തോഷ് ഓൺലൈൻ ചൂതാട്ടം ആരംഭിച്ചത്. പണം കിട്ടാതെ വന്നപ്പോൾ സ്വർണമാലയും മോതിരവും വിറ്റും ചൂതാട്ടം നടത്തിയിരുന്നു.
ആഭരണങ്ങളെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചതിന് പിന്നാലെ രണ്ടുദിവസം മുൻപ് വീടുവിട്ടിറങ്ങിയിരുന്നു. മണപ്പാറ റെയില്‍വേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയില്‍വെച്ച് തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മണപ്പാറയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർഥിയായിരുന്നു സന്തോഷ്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് താന്‍ അടിമയായെന്നും ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ ജീവനൊടുക്കുന്നെന്നും വാട്‌സാപ്പില്‍ സന്തോഷ് സ്റ്റാറ്റസ് ഇട്ടിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മണപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق