കൊല്ലം: മിഠായി വാങ്ങാനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രൻ(69) ആണ് അറസ്റ്റിലായത്.
കടയിൽ മിഠായി വാങ്ങാൻ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൈയിൽ കയറി പിടിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി സ്കൂളിലെത്തി അധ്യാപികയോട് വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ നിർദേശിച്ചതനുസരിച്ച് ഏരൂർ പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് ശുചീന്ദ്രനെ അറസ്റ്റ് ചെയ്തത്.
ഏരൂർ ഇൻസ്പെക്ടർ വിനോദിന്റെ നിർദേശാനുസരണം എസ് ഐ ശരത്ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, ലത, സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് അസർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് പണം വച്ച് ചീട്ടു കളിച്ച കേസിലും പ്രതിയായിരുന്നുവെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
إرسال تعليق