ദുബൈ: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ കൊവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്‍കാര ചടങ്ങുകള്‍ കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലിയിലെ ശ്‍മശാനത്തിലാണ് സംസ്‍കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ദുബൈ മൻഖൂൽ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
إرسال تعليق