Join News @ Iritty Whats App Group

സന്ദര്‍ശക വിസയിലെത്തിയയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; തില്ലങ്കേരി സ്വദേശിക്കെതിരെ പരാതി



ദുബൈ: സന്ദര്‍ശക വിസയിലെത്തിയയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി മുബഷിറില്‍ നിന്ന് കണ്ണൂര്‍ തില്ലങ്കേരി സ്വദേശി അലി എന്നയാള്‍ പണം തട്ടിയെന്നാണ് പരാതി.

കോഫി മേക്കര്‍ ഒഴിവുകളുണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച്‌ മുബഷിര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെരിന്തല്‍മണ്ണ സ്വദേശി എന്ന് പരിചയപ്പെടുത്തി അലി വിളിച്ചത്. ജോലി ഒഴിവുണ്ടെന്നും ജോലി ലഭിച്ച ശേഷം പണം നല്‍കിയാല്‍ മതി എന്നുമായിരുന്നു അലി പറഞ്ഞിരുന്നത്.

യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടെന്ന് അറിയിച്ച്‌ ഇയാള്‍ വീണ്ടും വിളിച്ചു. ആ സ്ഥാപനത്തിലേക്ക് ഓണ്‍ലൈന്‍ വഴിയല്ലേ ആളെ എടുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ വേണ്ടപ്പെട്ടവര്‍ അവിടെയുണ്ടെന്നും ജോലി ശരിയാക്കാമെന്നുമായിരുന്നു അലിയുടെ മറുപടി. ജോബ് ഓഫര്‍ ലെറ്റര്‍ കിട്ടിയാല്‍ പണം നല്‍കാമെന്ന് മുബഷിര്‍ പറഞ്ഞു. എന്നാല്‍, ജോലിയില്‍ പ്രവേശിച്ച ശേഷമെ ജോബ് ഓഫര്‍ ലെറ്റര്‍ കിട്ടൂ എന്നും നാട്ടിലെ അക്കൗണ്ടിലേക്ക് 70,000 രൂപ നല്‍കിയാല്‍ ജോലി ശരിയാക്കാമെന്നും അലി മറുപടി നല്‍കി.

ഉറപ്പിനായി ചെക്ക് നല്‍കാമെന്നും പറഞ്ഞു. ഇതോടെ മുബഷിര്‍ 70,000 രൂപ അക്കൗണ്ടിലേക്ക് അയച്ചു. പകരം അലി ചെക്കും നല്‍കി. ഒരു മാസത്തിനുള്ളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞെങ്കിലും കിട്ടിയില്ല. ഓരോ ആഴ്ചയും ഒഴിവ് പറഞ്ഞ് ദിവസങ്ങള്‍ നീട്ടി. പിന്നീട് വിളിച്ചാല്‍ കിട്ടാതായതോടെയാണ് തട്ടിപ്പ് മനസിലായത്.

നാട്ടില്‍ അലിയുടെ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ വിവിധ കേസുകളില്‍ പ്രതിയാണെന്നറിഞ്ഞു. അലി എന്ന് പരിചയപ്പെടുത്തിയ മറ്റൊരാളും ഇയാള്‍ക്കൊപ്പം ഏജന്‍റായി കൂട്ട് നില്‍ക്കുന്നുണ്ട്. നിരവധി പേരെ ഇയാള്‍ ഇത്തരത്തില്‍ വഞ്ചിച്ചതായി മുബഷിര്‍ പറയുന്നു. ഇതിനിടെ അലി നല്‍കിയ ചെക്ക് ബാങ്കില്‍ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇയാള്‍ക്കും കൂട്ടാളിക്കുമെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മുബഷിര്‍.

Post a Comment

أحدث أقدم
Join Our Whats App Group