Join News @ Iritty Whats App Group

ഹർത്താലിനിടെ വിദ്വേഷ പ്രചാരണം; പാനൂരിൽ യുവമോർച്ചാ നേതാവിനെതിരെ കേസ്


വിദ്വേഷ പ്രചാരണത്തിൽ പാനൂരിലെ ബിജെപി നേതാവിനെതിരെ കേസ്. യുവമോർച്ച നേതാവ് സ്മിന്ദേഷിനെതിരെയാണ് കേസെടുത്തത്. ഇരു വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ്. 

ഹർത്താലിന്റെ തലേദിവസം വാട്ട്‌സ് ആപ്പ് വഴി ഒരു ശബ്ദസന്ദേശം യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായ സ്മിന്ദേഷ് പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആധാരമായ സംഭവം. ശബ്ദ സന്ദേശത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ പാകത്തിനുള്ള വിദ്വേഷ പരാമർശങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവിഭാഗങ്ങൾക്കിടയിൽ വിഭാഗീയതയും സ്പർദ്ധയും വളർത്തുന്ന രീതിയിൽ ആശയ പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഹർത്താലിനെ പ്രതിരോധിച്ച് തോൽപ്പിക്കണം. രാജ്യത്തിന്റെ ദേശീയതയ്ക്ക് വിരുദ്ധമായ പ്രചാരണ പരിപാടികളും ഹർത്താലുമൊക്കെയാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്’- എന്നതടക്കമുള്ള ചില പരാമർശങ്ങളാണ് ഈ ശബ്ദ സന്ദേശത്തിലുള്ളത്. ഇത് സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട പരാതി പാനൂർ പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ ഹർത്താലിനെ പ്രതിരോധിച്ച് തോൽപ്പിക്കണം എന്നത് മാത്രമാണ് പറഞ്ഞതെന്നാണ് ബിജെപി പ്രാദേശിക നേതാക്കൾ പറയുന്നത്. അതിനുവേണ്ടി പാനൂരിൽ സംഘപരിവാർ പ്രവർത്തകർ സംഘടിക്കണമെന്ന് ആഹ്വാനം ചെയ്യുക മാത്രമാണ് ചെയ്തത്. ഹർത്താലിനെ ചെറുത്തു തോൽപ്പിക്കണമെന്ന ആഹ്വാനം ഏതെങ്കിലും തരത്തിൽ വിദ്വേഷ പ്രചരണം ആകില്ല എന്നതാണ് ബിജെപിയുടെ വാദം.

സ്മിന്ദേഷിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടത്തുകയാണെന്ന് പാനൂർ പൊലീസ് വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group