പത്തനംതിട്ടയിൽ ഗൃഹനാഥന്റെ ആത്മഹത്യയിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണം. നേതാക്കളുടെ പീഡനത്തെ തുടർന്നാണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പത്തനംതിട്ട പെരുനാട് മലേതിൽ ബാബുവാണ് ആത്മഹത്യ ചെയ്തത്.
ബാബു എഴുതിയതെന്ന് കരുതുന്ന ഡയറിയിൽ സിപിഎം നേതാക്കൾക്കെതിരെ പരാമർശമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെതിരയും ലോക്കൽ സെക്രട്ടറിക്കെതിരയുമാണ് പരാമർശം. ബാബുവും സിപിഎം അനുഭാവിയാണ്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബാബുവിന്റെ വീടിനോട് ചേർന്ന സ്ഥലത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നത് സംബന്ധിച്ചു ബാബുവുമായി തർക്കമുണ്ടായിരുന്നു. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർ മാനസികമായി പീഡിപ്പിച്ചെന്ന് ബാബുവിന്റെ ഡയറിക്കുറിപ്പിൽ പറയുന്നു.
ഇന്ന് രാവിലെ നാട്ടുകാരാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്.
ബാബു ധരിച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയ കുറിപ്പിൽ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വെച്ചതായി പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും ഡയറി കണ്ടെത്തിയത്.
ബാബുവിന്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ കൂടുതൽ സ്ഥലമേറ്റെടുത്ത് ശൗചാലയവും ബസ് സ്റ്റോപ്പ് നവീകരിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് താൻ സഹകരിക്കാതെയായപ്പോൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നുമാണ് ഡയറിൽ എഴുതിയിരിക്കുന്നത്.
ഡയറിയിലെ പേജിന്റെ പകർപ്പ് മാധ്യമങ്ങളെ ഏൽപ്പിക്കണമെന്നും കത്തിലുണ്ട്. ഡയറിയിലെ കൈയക്ഷരം ബാബുവിന്റേതാണോ എന്ന് പരിശോധിക്കണം എന്ന് പോലീസ് പറഞ്ഞു.
إرسال تعليق