തിരുവനന്തപുരം: വർക്കലയില്‍ മകളുടെ ആണ്‍സുഹൃത്തിനെ വെട്ടിപരിക്കേൽപ്പിച്ചത് അച്ഛന്‍റെ പകയാണെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. വർക്കലയിലെ വീട്ടിലെത്തിയ മകളുടെ സുഹൃത്തായ ബാലുവിനെയാണ് പെൺകുട്ടിയുടെ അച്ഛൻ വെട്ടിയത്. വർക്കല ചരുവിള വീട്ടിൽ ബാലുവെന്ന യുവാവിനെയാണ് പെണ്‍കുട്ടിയുടെ അച്ഛൻ ജയകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് മൂന്ന് മണിയ്കക്കായിരുന്നു സംഭവം. ജയകുമാറിന്‍റെ മകളും ബാലുവുമായി അടുപ്പത്തിലായിരുന്നതാണ് അച്ഛനെ പ്രകോപിപ്പിച്ചത്. വർഷങ്ങളായി ഇവർ അടുപ്പത്തിലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ മൂന്നു വർഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ബാലുവിനെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. അതിനാൽ തന്നെ ബാലുവിനെതിരെ പോക്സോ കേസെടുക്കുകയും ശേഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലിൽ നിന്നുമിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടർന്നെന്നാണ് വ്യക്തമാകുന്നത്.
ബാലുവുമായുള്ള പെൺകുട്ടിയുടെ അടുപ്പവും ബന്ധവും വീട്ടുകാർക്ക് തീരെ ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ബന്ധത്തെ വീട്ടുകൾ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായിരുന്നില്ല. അതിനിടയിലാണ് ഇന്ന് വൈകിട്ടോടെ ബാലു, പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിനു പുറകിൽ രണ്ടുപേരെയും കണ്ടതോടെ ജയകുമാർ പ്രകോപിതനാവുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ ആക്രമിക്കുകയുമായിരുന്നു. തലക്കും മുതുകിനുമാണ് വെട്ടേറ്റത്. വെട്ട് തടയാൻ ശ്രമിച്ച ജയകുമാറിന്‍റെ ഭാര്യയുടെ കൈക്കും പരിക്കേറ്റു. പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പൊലീസിനോട് പറഞ്ഞത്. വെട്ടിയ ശേഷം വെട്ടികത്തിയുമായി വർക്കല നഗരത്തിലേക്ക് പോയ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വർക്കല ആശുപത്രിയിലെ പ്രാഥമിക ശിശ്രൂഷകള്‍ക്കു ശേഷം ബാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മൂന്നുമണിക്കായിരുന്നു സംഭവം. അറസ്റ്റിലായ ജയകുമാറിനെ കോടതിയിൽ ഹാജരാക്കും.
إرسال تعليق