Join News @ Iritty Whats App Group

വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി


കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും നിർമ്മാണപ്രവർത്തനങ്ങൾ കരാറെടുത്ത കമ്പനിയും നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പ്രതിഷേധങ്ങൾ പദ്ധതി തടസപ്പെടുത്തിയാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പദ്ധതി തടസപ്പെടുത്തുകയോ, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയോ ചെയ്താല്‍ അത് അനുവദിക്കാനാകില്ലെന്നും കോടതി നിലപാട് സ്വീകരിച്ചു. തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നിരവധി പരാതികളുണ്ടെന്നും പ്രദേശവാസികള്‍ക്ക് അനവധി ബുദ്ധിമുട്ടുകളുണ്ടെന്നും കേസിലെ എതിര്‍കക്ഷികളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങള്‍ ഉചിതമായ ഫോറത്തില്‍ അവതരിപ്പിക്കാമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.

Also Read-വിഴിഞ്ഞം തുറമുഖ നിർമാണം താത്കാലികമായി നിർത്തിവെച്ചു; ലത്തീൻ സഭ ആവശ്യപ്പെടുന്നതെന്ത്?

പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ തുടരാമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. ക്രമസമാധാനം പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും പോലീസ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

തീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലത്തീൻ സഭയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. രൂക്ഷമായ കടലേറ്റവും തീരം കടൽ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായത്. വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീൻ രൂപതയും പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group