വിപ്ലവ നേതാവ് ഏണസ്റ്റോ ചെഗുവേരയുടെ മകനും ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറുമായ കാമിലോ ഗുവേര മാർച്ച് അന്തരിച്ചതായി ക്യൂബൻ അധികൃതർ അറിയിച്ചു. 60 വയസ്സായിരുന്നു. വെനസ്വേലയിലെ കാരക്കാസ് സന്ദർശനത്തിനിടെ "പൾമണറി ത്രോംബോസിസ്" മൂലം അദ്ദേഹം മരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രെൻസ ലാറ്റിന പറഞ്ഞു.
ക്യൂബൻ വിപ്ലവകാലത്ത് ഫിഡൽ കാസ്‌ട്രോയ്‌ക്കൊപ്പം പോരാടിയ ഇതിഹാസ വ്യക്തിത്വമായി മാറിയ അർജന്റീനിയൻ ഡോക്ടർ ചെഗുവേരയ്ക്കും അലീഡ മാർച്ചിനും ജനിച്ച നാല് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.
അമ്മയോടൊപ്പം, ചെ ഗുവേരയുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ഹവാനയിലെ സെന്റർ ഓഫ് ചെഗുവേര സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു.
വളരെ ഒതുങ്ങിയ സ്വഭാവക്കാരനായിരുന്ന കാമിലോ ഗുവേര മാർച്ച് വല്ലപ്പോഴും തന്റെ പിതാവിനെ ആദരിക്കുന്ന പരിപാടികളിൽ പങ്കെടുത്തിരുന്നു. മാർക്കറ്റിംഗ് കാമ്പെയ്‌നുകളിൽ ചെഗുവേരയുടെ ചിത്രം ഉപയോഗിക്കുന്നതിനെ പരസ്യമായി എതിർത്തിരുന്ന ആളാണ് അദ്ദേഹം.
“ ചെയുടെ മകനും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരകനുമായ കാമിലോയോട് അഗാധമായ വേദനയോടെ ഞങ്ങൾ വിടപറയുന്നു,” ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
إرسال تعليق