കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ(22)യാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സജീവിനൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉൾപ്പെടെ അഞ്ചു യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയോട് ചേർന്ന ചതുരാകൃതിയിലുള്ള ഡക്ടറ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
മൃതദേഹം കവറുകൾ കൊണ്ട് മറച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊലപാതകത്തിൽ കാണാതയാ യുവാവിന് നിർണായക പങ്കുണ്ടെന്ന വിലയിരുത്തലിലാണ് നിലവിൽ അന്വേഷണസംഘം. അർഷാദിന്‍റെ പയ്യോളിയിലെ വീട്ടിൽ ഇന്നലെ രാത്രി തന്നെ അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഒളിവിലാണ്.
കാണാതായ അർഷാദിന്‍റെ കൈയ്യിലാണ് കൊല്ലപ്പെട്ട യുവാവിന്‍റെ ഫോൺ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്. കൃത്യം നടത്തിയയാൾ ഫോൺ കൈക്കലാക്കി മറ്റുള്ളവർക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിക്കുന്നത്. അതേസമയം അർഷാദിന്‍റെ ഫോൺ സ്വിച്ച്ഓഫാണ്.
യുവാക്കൾ ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്.വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരൻ: രാജീവ് കൃഷ്ണൻ
إرسال تعليق