Join News @ Iritty Whats App Group

ഷാജഹാൻ വധം: കൊലയാളികൾ അടുത്തിടെ പാർടി വിട്ടവരും ബി ജെ പി പ്രവർത്തകരുമെന്ന് ദൃക്സാക്ഷി


പാലക്കാട്: സി പി എം മരുതറോഡ് ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയത് മുൻ പാർടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ്  പറഞ്ഞു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാൻ്റ സുഹൃത്തുകൂടിയായ സുരേഷ് വെളിപ്പെടുത്തി.
സുരേഷ് പറയുന്നതിങ്ങനെ: 'ഇന്നലെ രാത്രി ഷാജഹാനും ഞാനും വരുന്ന സമയത്താണ് അനീഷും ശബരീഷും ഉൾപ്പടെ പത്തോളം പേർ ഷാജഹാൻ്റെ അടുത്തേക്ക് വരുന്നത്. ഇതിൽ രണ്ടു പേർ ചേർന്ന് ഷാജഹാനെ വെട്ടി. ഞാൻ എന്താ പ്രശ്നം എന്ന് ചോദിക്കുന്നതിന് മുൻപ് തന്നെ ശബരീഷ് ആദ്യം വെട്ടി. പിന്നാലെ അനീഷും വെട്ടി. ഇവരോടൊപ്പം ബിജെപിയുടെ പ്രവർത്തകരും ഉണ്ടായിരുന്നു. ഞാനും ഷാജഹാനും മുൻപ് കൊലപാതക കേസിലെ പ്രതികളായിരുന്നു. അതിലെ ശിക്ഷ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയതാണ്. അതിന് ശേഷം മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അനീഷും ശബരീഷും പാർടി അംഗങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകരുമായിരുന്നു. എന്താണ് ഷാജഹാനോട് വൈരാഗ്യമെന്ന് അറിയില്ല. ഇവർ അടുത്തിടെ പാർടി വിട്ടു. മറ്റുള്ളവർ ബിജെപി ക്കാരാണ്'.

ആഴ്ചകൾക്ക് മുൻപ് ഷാജഹാനും അനീഷും തമ്മിൽ തർക്കമുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു. ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരനാകണമെന്ന് പറഞ്ഞപ്പോൾ അനീഷ് എതിർത്തു. തനിക്ക് ദേശാഭിമാനിയും മനോരമയും ഒന്നാണെന്ന് അനീഷ് പറഞ്ഞു. ഒരു പാർട്ടി അംഗം ദേശാഭിമാനി ഇടണ്ടേയെന്ന് ഷാജഹാൻ ചോദിച്ചിട്ടും അനീഷ് തയ്യാറായില്ല. തുടർന്നുണ്ടായ തർക്കം ഉന്തിലും തള്ളിലും അവസാനിക്കുകയായിരുന്നു. ഇത് പിന്നീട് വൈരാഗ്യത്തിന് കാരണമായെന്നും സുരേഷ് പറഞ്ഞു. ഇതിന് ശേഷം അനീഷും മറ്റൊരാളും തമ്മിൽ ഉണ്ടായ തർക്കത്തിൽ ഷാജഹാൻ കേസ് കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഷാജഹാന് പണി കൊടുക്കുമെന്ന് അനീഷ് വെല്ലുവിളിച്ചതായും സുരേഷ് പറഞ്ഞു.

എന്നാൽ ഇന്നലെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സുരേഷ് പറയുന്നു. സ്വാതന്ത്രദിനത്തിൽ ദേശീയ പതാക ഉയർത്താനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെ തൊട്ടടുത്ത സ്ഥലത്തെ നവീൻ എന്നയാൾ വന്ന് പ്രശ്നമുണ്ടാക്കിയതായും ഇതിന് പുറകേ അനീഷും ശബരീഷും ഷാജഹാനെ വെട്ടിയെന്നും സുരേഷ്. "എൻ്റെ മകൻ സുജീഷും കേസിൽ പ്രതിയാണെന്നും ഇക്കാര്യം പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും " സുരേഷ് പറഞ്ഞു.

പ്രതികൾ മുൻ പാർടിയംഗങ്ങൾ തന്നെയെന്ന് സി പി എം കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണികണ്ണൻ പറഞ്ഞു. പ്രതികളായ അനീഷിനും ശബരീഷിനും ക്വട്ടേഷൻ, കഞ്ചാവ് വിൽപ്പനക്കാരുമായി ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ പാർടി ബ്രാഞ്ച് സമ്മേളനത്തിൽ ഇത് ചർച്ചയായി. ഇത് ശരിയല്ലെന്നും ഇത്തരം ബന്ധങ്ങൾ ഒഴിവാക്കണമെന്നും പാർടി ആവശ്യപ്പെട്ടു. ഇതോടെ ഇവർ പാർടി സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയി. പിന്നെ അംഗത്വം പുതുക്കിയില്ല. എന്നാൽ പാർടി വിടരുതെന്നും ഒരുമിച്ച് പോകണമെന്നും ആവശ്യപ്പെട്ടതാണ്. പിന്നീട് ദേശാഭിമാനി പത്രം വാങ്ങണമെന്നാവശ്യപ്പെട്ട തർക്കം ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞതാണ്. പിന്നീട് നവീൻ എന്നയാൾ ഷാജഹാനുമായി തർക്കമുണ്ടായിരുന്നു. നവീനും പാർടി മെമ്പറായിരുന്നു.

ഷാജഹാനെ മാപ്പിളയെന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. അധിക്ഷേപം തുടർന്നപ്പോൾ ഷാജഹാൻ നവീനെ ഒന്ന് തല്ലിയിരുന്നു. ഇതോടെ ഷാജഹാനെ കൊല്ലുമെന്ന് പറഞ്ഞ് നവീൻ നടന്നിരുന്നു. കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതായും ഇയാൾ പറഞ്ഞിരുന്നു. അനീഷിനെയും ശബരീഷിനെയുമെല്ലാം പ്രശ്ന പരിഹാര ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ അവർ വരാതെ പ്രാദേശിക ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരിൽ ചിലർക്ക് കൂടി കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു. എന്നാൽ രാഷ്ട്രീയമല്ല കൊലപാതക കാരണമെന്നും കഞ്ചാവ് വിൽപ്പനക്കാരും ക്വട്ടേഷൻകാരുമായി കൂട്ട് ഒഴിവാക്കണം എന്ന് പറഞ്ഞതിൻ്റെ വൈരാഗ്യമാണ് കൊലപാതകമെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group