ഇരിട്ടി: സംസ്ഥാന വ്യാപകമായി നഗരസഭകളിലും കോര്‍പറേഷനുകളിലും വിജിലന്‍സ് നടത്തിയ റെയ്ഡിന്റെ മറവില്‍ ഇരിട്ടി നഗരസഭയേയും ജനങ്ങളേയും സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നതായി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ശ്രീലതയും മറ്റ് ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നഗരസഭയില്‍ നിന്ന് നിരവധി ഫയലുകള്‍ വിജിലന്‍സ് പരിശോധിച്ചതില്‍ 2004-05, 2009-10, 2014-15 വര്‍ഷത്തെ മൂന്ന് ഫയലുകളാണ് വിജിലന്‍സ് കൊണ്ടുപോയത്.റെയ്ഡിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ക്രമക്കോട് കണ്ടെത്തിയ നഗരസഭയുടെ പട്ടികയില്‍ ഇരിട്ടിയുടെ പേരില്ല എന്നതാണ് വസ്തുത. ആരോ ബോധപൂര്‍വം ക്രമക്കേട് കണ്ടെത്തി എന്ന വര്‍ത്ത പ്രചരിപ്പിക്കുകയാണ്. വഴിവിട്ട രീതിയില്‍ ക്രമക്കേട് കാണിക്കുന്ന ജീവനക്കാരെ തെളിവ് സഹിതം ചൂണ്ടിക്കാണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണം എന്നു തന്നെയാണ് നഗരസഭയുടെ നിലപാട്.
അനധികൃത നിര്‍മിതികള്‍ക്കെതിരേ ശക്തമായ നടപടിയാണ് ഭരണസമിതിയില്‍ നിന്ന് ഉണ്ടാകുന്നത്. നിലവില്‍ 20 അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. നിയമലംഘരില് നിന്നും 50 ലക്ഷത്തിലേറെ രൂപയും ഈടാക്കി. 40 ലക്ഷത്തോളം രൂപ ക്രമവത്കരണ ഫീസും ഈടാക്കി. ഇത്രയും തുക സര്‍ക്കാരിലേക്കും അടപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്കെതിരേ നടപടി തുടരുകയാണ്. ഇതില്‍ കടുത്ത അമര്‍ഷം ഉള്ള ഒരു വിഭാഗം നഗരസഭയിലുണ്ട്.
നഗരസഭയിലെ ജീവനക്കാരെ വഴിവിട്ട നടപടിയിലൂടെ സ്വാധീനിക്കാന്‍ വരെ ശ്രമം ഉണ്ടായിട്ടുണ്ട്. ഇത്തരക്കാരാണ് അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.ശ്രീലത പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.പി ഉസ്മാന്, കെ.സുരേഷ്, കെ.നന്ദനന്‍ എന്നിവരും പങ്കെടുത്തു.
Post a Comment