Join News @ Iritty Whats App Group

'മുഖ്യമന്ത്രി കേരളത്തെ അപഹസിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി എ.പി. വിഭാഗം വിദ്യാര്‍ത്ഥി സംഘടന

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം സംഘടനയായ എസ്.എസ്.എഫ്. മുഖ്യമന്ത്രി മുട്ടപ്പോക്ക് ന്യായം പറഞ്ഞ് ജനങ്ങളെ അപഹസിക്കുകയാണെന്ന് എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

അധികാര ദുര്‍വിനിയോഗത്തിനെതിരെ സംസാരിക്കുകയും മറുഭാഗത്ത് അധാര്‍മ്മികതയെ സഹായിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തരംതാണ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് ഇടതുപക്ഷവും വീണുവെന്നാണ് ഇത് തെളിയിക്കുന്നത്. കളങ്കിത വ്യക്തിയെ കോടതി വിധി വരുന്നതുവരെയെങ്കിലും അധികാരസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തേണ്ടിയിരുന്നു. കൊലക്കേസ് പ്രതിക്ക് ആദരവ് നല്‍കിയതിലൂടെ സര്‍ക്കാര്‍ കേരളജനതയുടെ പ്രബുദ്ധതയെ പരിഹസിക്കുകയാണെന്നും എസ്.എസ്.എഫ്. പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു.

എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായി നിയമനം നല്‍കിയ നടപടി അത്യന്തം അപലപനീയവും, നീതിയെ വെല്ലുവിളിക്കുന്നതുമാണ്.
ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ ഇടത് പക്ഷ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഒരു ഭാഗത്ത് അനീതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ശബ്ദിക്കുകയും മറുഭാഗത്ത് അത്തരം അധാര്‍മികതകളെ സഹായിക്കുകയും ചെയ്യുന്ന തരം താണ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് ഇടത് പക്ഷവും വീഴുന്നുവെന്നതിന്റെ ദൃഷ്ടാന്തമാകുകയാണ് ഇത്തരം നടപടികള്‍.

കളങ്കിതനായ വ്യക്തിയെ കോടതിവിധി വരുന്നത് വരെയെങ്കിലും നിര്‍ണായക പദവികളില്‍ നിന്ന് അകറ്റി നിര്‍ത്തി മാന്യത കാണിക്കേണ്ട സര്‍ക്കാര്‍ കുറ്റാരോപിതനെ പ്രധാന തസ്തികയില്‍ പ്രതിഷ്ഠിച്ച് ബ്യൂറോക്രാറ്റുകളെ സുഖിപ്പിക്കുകയാണ് ചെയ്യുന്നത്.
സാധാരണക്കാര്‍ക്കൊപ്പമല്ല സ്വാധീനമുള്ളവരുടെ കൂടെയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്.
ഒരു കൊലക്കേസ് പ്രതിക്ക് ആദരവ് നല്‍കുന്ന നടപടിയിലൂടെ കേരള ജനതയുടെ പ്രബുദ്ധതയെയാണ് സര്‍ക്കാര്‍ പരിഹസിക്കുന്നത്.  തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന സര്‍ക്കാര്‍ അവിവേകത്തിന് തിരുത്തലുകള്‍ സംഭവിച്ചില്ലെങ്കില്‍ ജനാധിപത്യ കേരളത്തിന്റെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. വലിയ വില നല്‍കേണ്ടിവരും.

ഇടതുപക്ഷത്തിന് ഹൃദയമുണ്ടെങ്കില്‍ കെ എം ബഷീര്‍ കേസിലെ പ്രതിയെ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. മുട്ടാപോക്ക് ന്യായം പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ അപഹസിക്കരുത്. ഈ നീതിനിഷേധത്തിനെതിരെ സമൂഹമൊന്നടങ്കം പ്രതികരിക്കുകയാണ്. കേരള മുസ്ലിം ജമാഅത്ത് ജൂലൈ 30ന് സംഘടിപ്പിക്കുന്ന കളക്ട്രേറ്റ് മാര്‍ച്ച് പ്രതിഷേധത്തീയായി മാറും. എല്ലാ പ്രവര്‍ത്തകരും, നീതി പുലരണമെന്നാഗ്രഹിക്കുന്നവരും പങ്കെടുക്കണം പിന്തുണക്കണം.

Post a Comment

أحدث أقدم
Join Our Whats App Group