Join News @ Iritty Whats App Group

കുട്ടി ഫോണില്‍ ഏറ്റവും ഒടുവില്‍ വിളിച്ച നമ്പറിലേക്ക്‌ മാതാവ്‌ വിളിച്ചപ്പോള്‍ മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും മകളെ നാളെ തിരികെ വിടാമെന്നും പത്താം ക്ലാസുകാരിയുടെ മാതാവിനോട് ബസ് ഡ്രൈവർ; കടന്നത് കടം വാങ്ങിയ അഞ്ഞൂറ് രൂപയുമായി, ചെലവിന് പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റു

പത്തനംതിട്ട: പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്വകാര്യ ബസ്‌ ഡ്രൈവറെ റിമാന്‍ഡ്‌ ചെയ്‌തു. വടശേരിക്കര പെരുനാട്‌ മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ കെ.ആര്‍. ഷിബിന്‍ (32) ആണ്‌ മൂഴിയാര്‍ പോലീസിന്റെ പിടിയിലായത്‌. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്‌ പ്രതി. ആങ്ങമൂഴി സ്വദേശിനിയെ ആണ്‌ തട്ടിക്കൊണ്ടുപോയത്‌.

മാതാവിന്റെ ഫോണില്‍ നിന്ന്‌ കുട്ടി ഇയാളെ സ്‌ഥിരമായി വിളിക്കാറുണ്ടായിരുന്നത്രെ. ഇത്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അമ്മ കുട്ടിയെ നിരീക്ഷിച്ചിരുന്നു. ഇതിനിടെ, ഷിബിന്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. കുട്ടി ഫോണില്‍ ഏറ്റവും ഒടുവില്‍ വിളിച്ച നമ്പറിലേക്ക്‌ മാതാവ്‌ വിളിച്ചപ്പോള്‍ മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഇന്നലെ തിരികെയെത്തിക്കാമെന്നും പ്രതികരിച്ചു. കുട്ടിയെയും കൊണ്ട്‌ ഇയാള്‍ ആലപ്പുഴയിലും തുടര്‍ന്ന്‌ ചേര്‍ത്തല, ഏറ്റുമാനൂര്‍ വഴി കോട്ടയത്തും എത്തി. കോട്ടയം മെഡിക്കല്‍ കോളജ്‌ ബസ്‌ സ്‌റ്റാന്‍ഡിനടുത്തുള്ള ലോഡ്‌ജില്‍ മുറിയെടുത്ത്‌ തങ്ങി. സുഹൃത്തില്‍നിന്നു കടം വാങ്ങിയ 500 രൂപയുമായാണ്‌ പ്രതി കടന്നത്‌. ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കമ്മല്‍ ജൂവലറിയില്‍ വിറ്റ്‌ 3,500 രൂപ വാങ്ങി.

ജില്ലാ പോലീസ്‌ മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ മൂഴിയാര്‍ പോലീസ്‌ ഇരുവര്‍ക്കുമായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിപ്പിച്ചത്‌ ഇവരെ ഉടനടി കണ്ടെത്താന്‍ സഹായിച്ചു. പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌.ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ലോഡ്‌ജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്‌ക്കുശേഷം കോഴഞ്ചേരി വണ്‍ സ്‌റ്റോപ്പ്‌ സെന്ററില്‍ പാര്‍പ്പിച്ചു.

പ്രതിക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പോക്‌സോ നിയമപ്രകാരവുമാണു കേസെടുത്തിരിക്കുന്നത്‌. അന്വേഷണസംഘത്തില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടറെക്കൂടാതെ എസ്‌.ഐ വി.എസ്‌. കിരണ്‍, സി.പി.ഒമാരായ ലാല്‍ പി.കെ, ബിനുലാല്‍, ഷൈജു, ഷൈന്‍, ഗിരീഷ്‌, അശ്വതി എന്നിവരാണ്‌ ഉണ്ടായിരുന്നത്‌.

Post a Comment

أحدث أقدم
Join Our Whats App Group