Join News @ Iritty Whats App Group

'മുസ്ലിം വേട്ട, പൊലീസ് രാജ്, തൃക്കാക്കര പിണറായി സര്‍ക്കാറിന്റെ ഭരണ വൈകല്യങ്ങൾക്കേറ്റ തിരിച്ചടി'; പോപ്പുലർ ഫ്രണ്ട്


കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട കനത്ത തോല്‍വി പിണറായി സര്‍ക്കാരിന്റെ ഭരണ വൈകല്യങ്ങള്‍ക്കേറ്റ തിരിച്ചടിയെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍. വികസനത്തിന്റെ മറവില്‍ അടിച്ചേല്‍പ്പിക്കുന്ന ജനവിരുദ്ധ നയങ്ങളും ജനകീയ പ്രക്ഷോഭങ്ങളോടുള്ള അസഹിഷ്ണുതയും വര്‍ധിച്ചുവരുന്ന മുസ്ലിം വേട്ടയും പോലിസ് രാജും ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ജനവികാരം മാനിക്കാതെ അധികാരം ഉപയോഗിച്ചും ബലം പ്രയോഗിച്ചും കെ റെയില്‍ കുറ്റികള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണിത്.  

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയ രാഷ്ട്രീയം കളിച്ചിട്ടും പ്രബുദ്ധരായ വോട്ടര്‍മാര്‍ അക്കാര്യം തിരിച്ചറിഞ്ഞ് പ്രതികരിച്ചു. ബിജെപി ഇറക്കിയ വര്‍ഗീയ കാര്‍ഡ് തന്നെ മറ്റൊരു രീതിയില്‍ സിപിഎമ്മും തൃക്കാക്കരയില്‍ പയറ്റിയത്. ആ വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയില്‍ ഉണ്ടായത്. ജാതി പരിഗണനകള്‍ക്ക് നിന്നുകൊടുക്കാതെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ പുലര്‍ത്തിയ സൂക്ഷ്മത അഭിനന്ദനാര്‍ഹമാണ്. 

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിദ്വേഷപ്രചാരകര്‍ക്കൊപ്പം നിന്നുകൊണ്ട് വലിയതോതിലുള്ള മുസ്ലിം വേട്ടയാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. ആര്‍എസ്എസും പരിവാരങ്ങളും പടച്ചുപിട്ട നുണപ്രചരണങ്ങള്‍ അതേപടി ആഭ്യന്തരവകുപ്പും ഏറ്റുപിടിച്ചു. ആഭ്യന്തര വകുപ്പിനെ കയറൂരി വിട്ടുകൊണ്ട് ഒരുവിഭാഗത്തെ വേട്ടയാടുക വഴി കൈ നനയാതെ മീന്‍ പിടിക്കാമെന്നുള്ള കുതന്ത്രത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നതില്‍ സംശയമില്ല. 

ഇതരമത വിദ്വേഷം ജനിപ്പിച്ചും ആര്‍എസ്എസിന്റെ വര്‍ഗീയ നിലപാടുകളെ പ്രീണിപ്പിച്ചും മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടാനാണ് ഭരണകൂടം ശ്രമിച്ചത്. ആര്‍എസ്എസ് തയ്യാറാക്കിയ തിരക്കഥ ഏറ്റുപിടിച്ച് ആലപ്പുഴയിലും എറണാകുളത്തും പാലക്കാടും പൊലിസ് നടത്തിയ നരനായാട്ടിനും പീഡനത്തിനും ഒടുവില്‍ നിരപരാധികളായ നിരവധി യുവാക്കളാണ് തടവറയില്‍ കഴിയുന്നത്. കെട്ടുകഥകളുടെ പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം നീക്കങ്ങളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവ് കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group