തിരുത്തൽ പ്രക്രിയക്ക് തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ച് സിപിഎം; താഴെത്തട്ടിലും പുനസംഘടനാ സാധ്യത
തിരുത്തൽ പ്രക്രിയക്ക് തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെ ജില്ലാതലത്തിലും അഴിച്ചുപണി നടത്താനാണ് സാധ്യത. ഇതിന്റെ ഭാഗമായി വിശാല ജില്ലാ സമിതികൾ ചേരും.
കണ്ണൂരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ജില്ലാ തലത്തിലെ വിശാല യോഗങ്ങൾ പൂർത്തിയായതിന് പിന്നാലെ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.
വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ ഒക്ടോബർ 27നകം വിശാല ജില്ലാ സമിതികൾ ചേരും. ഇതിലൂടെ തിരുത്തൽ പ്രക്രിയയ്ക്ക് തുടർച്ച നൽകാനാണ് സിപിഎം തീരുമാനം. ജില്ലാതലത്തിൽ നടപ്പാക്കുന്ന തിരുത്തൽ നടപടികൾ നവംബറിൽ സംസ്ഥാന സമിതി വിലയിരുത്തും.
കണ്ണൂർ, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ തിരുത്തൽ പ്രക്രിയയുടെ ഭാഗമായി മാറ്റങ്ങളുണ്ടാകും. അസംതൃപ്തരെയും ജനകീയ മുഖങ്ങളെയും കൂടുതൽ ഉൾക്കൊള്ളുന്ന സമീപനമാകും വിശാല ജില്ലാ സമിതികളിലും പാർട്ടി സ്വീകരിക്കുക എന്നാണ് സൂചന.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന് ശാസന നേരിട്ടേക്കാം. ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള സാധ്യതയും തള്ളികളാണ് സാധിക്കില്ല. വിശാല ജില്ലാ സമിതി യോഗങ്ങളിൽ എട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
Post a Comment