വെളിയാഴ്ച ജോലിക്കെത്തി, ശനിയാഴ്ച വൈകിട്ട് ദാരുണാന്ത്യം; റാണിപുരത്ത് സിപ്പ് ലൈൻ ഓപ്പറേറ്റർ സനൂപ് മരിച്ചത് സഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി
കാസർകോട് : റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത് .വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച (സെപ്റ്റംബർ 5) വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങിയതിനെ തുടർന്ന് സിപ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. സനൂപ് ജോലിക്ക് കയറി രണ്ടാം ദിവസമാണ് അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് റാണിപുത്ത് സിപ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് വെറും രണ്ടാം ദിവസമാണ് ഈ അപകടം സംഭവിച്ചത്. അതേ സമയം റാണിപുരം അപകടത്തിൽ സംഭവ സ്ഥലത്തേയ്ക്ക് ബിജെപി മാർച്ച് നടത്തും. റാണിപുരത്തെ ഗ്ലാസ്സ് ബ്രിഡ്ജ് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, സ്ഥാപനം അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നത് .
ഈ സ്ഥാപനത്തിന്‍റെ നിയമവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബിജെപി പലതവണ പഞ്ചായത്ത് അധികൃതർക്കും മറ്റും പരാതി നൽകിയിരുന്നെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ സുരേഷ് പറഞ്ഞു. ബിജെപി മെമ്പർമാർ ഭരണസമിതി യോഗത്തിൽ പലതവണ വിഷയം ഉന്നയിച്ചുവെങ്കിലും നടപടി എടുക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാതിരുന്നതാണ് ഒരാളുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും ബിജെപി പറയുന്നു. വയനാട്ടിലെ ഗ്ലാസ് ബ്രിഡ്ജിനു സമാനമായാണ് റാണിപുരത്തും ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റാണിപുരം, കേരളത്തിന്‍റെ ഊട്ടി എന്ന പേരിലും അറിയപ്പെടുന്നു.
Post a Comment