‘സ്ത്രീകളെ കുഴിച്ച് മൂടണമെന്ന് പറയുന്നവരല്ല ഞങ്ങൾ, ഇസ്ലാമില്‍ അങ്ങനെ പറയുന്നില്ല’; വിവാദ പരാമർശത്തിൽ വിശദീകരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
സ്ത്രീ വിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നവരല്ല തങ്ങളെന്നും സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിൽ അത്തരമൊരു നിർദേശമില്ലെന്നും കാന്തപുരം വ്യക്തമാക്കി.
സമസ്തയുടെ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് പഠനത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ സൗജന്യമായി നൽകുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രത്യേകം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മർകസിൽ സ്ത്രീകൾക്കായി മാത്രമുള്ള സ്കൂളിൽ ആയിരത്തിലധികം സ്ത്രീകളും കുട്ടികളും പഠിക്കുന്നുണ്ടെന്നും ഭക്ഷണം, വസ്ത്രം തുടങ്ങിയ സൗകര്യങ്ങൾ സൗജന്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നുവെന്ന ആരോപണം അതിനാൽ ശരിയല്ലെന്നും എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്നും കാന്തപുരം അഭ്യർഥിച്ചു. തൃശൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നതെന്നുമുള്ള കാന്തപുരത്തിന്റെ നേരത്തെയുള്ള പരാമർശങ്ങളാണ് വിവാദമായത്.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം സമസ്തയുടെ മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദേശവും വിമർശനത്തിന് ഇടയാക്കിയിരുന്നു. സ്ത്രീകളെ പൊതുവേദിയിൽ പ്രദർശിപ്പിക്കരുതെന്ന നിർദേശം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.
Post a Comment