ബെംഗളൂരുവിൽ പാനൂർ സ്വദേശിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം
ബെംഗളൂരു: ഫ്രേസർ ടൗണ്‍ മോസ്‌ക് റോഡിലെ മലയാളി ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ വൻതീപ്പിടിത്തം. തലശ്ശേരി പാനൂർ സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ള ക്യാരി ഫ്രഷ് എന്ന സൂപ്പർ മാർക്കറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെ തീപടർന്നത്. ഏകദേശം 7 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട് സർക്കീറ്റാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം. രണ്ടു നിലകളായി പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ ശ്രമിച്ചാണ് തീയണച്ചത്. സംഭവത്തില്‍ ആർക്കും പരുക്കില്ല
പുലർച്ചെ കടയുടെ അകത്തുനിന്നും പുകവരുന്നതായി ശ്രദ്ധയിൽ പെട്ട സുരക്ഷാ ജീവനക്കാരന്‍ ഉടൻ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. ക്ലീനിങ് ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റ് സാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവയാണ് ഇവിടെയുണ്ടായിരുന്നത്. നാലുകോടി രൂപയുടെ സ്റ്റോക്കും മൂന്ന് കോടിയുടെ ഉപകരണങ്ങളും നശിച്ചതായാണ് കണക്ക്. ഏഴുവർഷമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത്
Post a Comment