പയ്യാമ്പലത്തെ കെട്ടിടം നിയമം ലംഘിച്ച് നിർമിച്ചതെന്ന് കണ്ണൂർ കോർപറേഷൻ്റെ അന്വേഷണത്തിലും കണ്ടെത്തി; പൊളിച്ചുനീക്കാൻ നടപടി തുടങ്ങി
കണ്ണൂർ: പയ്യാമ്പലത്തു വ്യാജ രേഖ നൽകി കെട്ടിട നമ്പർ നേടിയ സംഭവത്തിൽ നിയമം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്നു കോർപറേഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തൽ. തീരദേശ പരിപാലന നിയമം ഉൾപ്പെടെ ലംഘിച്ചാണ് കെട്ടിടം പണിതതെന്നു കണ്ടെത്തി. ഇതിനാലാണ് കെട്ടിട നമ്പർ ലഭിക്കാൻ ഉടമ വ്യാജ രേഖകൾ തയ്യാറാക്കിയതെന്നാണ് വിലയിരുത്തൽ. അനധികൃത കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി സ്വീകരിക്കാൻ കോർപറേഷൻ നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി കെട്ടിട ഉടമയ്ക്ക് കോർപറേഷൻ നോട്ടീസ് അയക്കും.
കണ്ണൂര്‍ പയ്യാമ്പലത്ത് വ്യാജ രേഖ നല്‍കി കോര്‍പ്പറേഷനില്‍ നിന്നും കെട്ടിട നമ്പര്‍ നേടിയെടുത്തു സംഭവത്തിലാണ് ഈ നീക്കം. പയ്യാമ്പലത്ത് തീരദേശത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന മറ്റു കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ പി ഇന്ദിര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ കത്തിനെ തുടർന്ന് വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. സംഭവത്തിൽ പൊലീസ് കെട്ടിടമുടമയായ ചാലാട് സ്വദേശി ടി പി ഖലീല്‍ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു. തെളിവുകള്‍ സമാഹരിച്ച ശേഷം കൂടുതല്‍ നടപടിയിലേക്ക് കടക്കാനാണ് പോലീസിന്‍റെ തീരുമാനം. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കെട്ടിട ഉടമ സമര്‍പ്പിച്ച രേഖകള്‍ കൈമാറാനാവശ്യപ്പെട്ട് പോലീസ് കോര്‍പ്പറേഷന് കത്തു നല്‍കി.
Post a Comment