തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളിൽനിന്ന് അരി ശേഖരിക്കും, കേരളത്തിൽ എത്തിച്ച് ബ്രാൻഡഡ് ആക്കി വിൽക്കും; പാറശ്ശാലയിൽ 6000 കിലോ റേഷൻ അരി പിടികൂടി
പാറശ്ശാല കാരാളിയിൽ അനധികൃതമായി സംഭരിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടികൂടി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി കൂടുതൽ വിലയ്ക്ക് കേരളത്തിൽ വിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിവരം.
ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് അരി പിടികൂടിയത്.
പിടിച്ചെടുത്ത റേഷൻ അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റും. പാറശാല കാരാളി കുളത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് അരി സംഭരിച്ചത്. 50 കിലോ വീതമുള്ള നൂറിലധികം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരി കണ്ടെത്തി.
തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളിൽനിന്ന് കടത്തുന്ന അരി പോളിഷ് ചെയ്തത് ഉയർന്ന വിലയിൽ ബ്രാൻഡഡ് അരിയാക്കി വിൽക്കുന്ന വൻതട്ടിപ്പ് ശൃംഖലയെയാണ് പാറശാലയിൽ ഭക്ഷ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി രണ്ട് ‘രാജപാളയം’ ഇനത്തിൽപ്പെട്ട നായ്ക്കളെയും ഇവിടെ കാവൽ നിർത്തിയിരുന്നു.
ഇങ്ങനെ എത്തിക്കുന്ന അരി മില്ലുകളിൽ പോളിഷ് ചെയ്ത് സുരേഖ, സോടെക്‌സ് തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ പുതിയ ചാക്കുകളിലാക്കിയ ശേഷം പൊതുവിപണിയിൽ വിൽപനയ്ക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്നാണ് വിവരം. പാറശാല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് സംഘം പരിശോധനയ്ക്കെത്തിയത്.
Post a Comment