എസ്.ഐ.ആര്‍: കെജ്‌രിവാള്‍ തോറ്റ സീറ്റില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചേര്‍ത്ത 40% പേരുകളും പുറത്ത്
ന്യൂഡല്ഹി: 2025ലെ ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ന്യൂഡല്ഹി മണ്ഡലത്തിലെ വോട്ടര്പട്ടികയില് ചേര്ത്തവരില് വലിയൊരു വിഭാഗത്തിന്റെ പേരുകള് വോട്ടര്പട്ടിക പുതുക്കലില് (എസ്.ഐ.ആര്) ഒഴിവായതായി റിപ്പോര്ട്ട്.
ന്യൂസ്ലോണ്ട്രി നടത്തിയ മണ്ഡലാടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് കണക്കുകള് പുറത്തുവന്നത്.
2025 ജനുവരിയില് മണ്ഡലത്തില് വോട്ടര്പട്ടികയില് പുതുതായി 1,460 പേരെയാണ് ചേര്ത്തത്. ഇതില് 560 പേരുടെ പേരുകള് കരടില് ഇല്ല. 2024 ഡിസംബറില് ചേര്ത്ത 2,369 പേരില് 783 വോട്ടര്മാരുടെ പേരുകളും ഒഴിവാക്കിയിട്ടുണ്ട്. അതായത് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് 3,800 ഓളം പേരെയാണ് പുതുതായി ചേര്ത്തത്. ഇതില് 1250 ഓളം പേര് പുറത്തായി- ഏകദേശം 40 ശതമാനം പേര്.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പില് 1,08,788 വോട്ടര്മാരാണ് ന്യൂഡല്ഹി മണ്ഡലത്തില് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ എസ്.ഐ.ആറിന്റെ ഭാഗമായി 37,315 പേരുടെ പേരുകളാണ് പട്ടികയില്നിന്ന് ആകെ ഒഴിവാക്കിയത്. ഇത് ആകെ വോട്ടര്മാരുടെ 34.3 ശതമാനമാണ്.
അതേസമയം, എസ്.ഐ.ആര് ആരംഭിക്കുന്നതിന് മുമ്പ് 2025 ജനുവരി മുതല് 2026 ജൂണ് വരെ തന്നെ 25,185 പേരുകള് പട്ടികയില്നിന്ന് നീക്കുകയും 5,713 പേരെ പുതുതായി ചേര്ക്കുകയും ചെയ്തു. ഇതോടെ 2025ലെ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തില് ആകെ 62,500 വോട്ടര്മാരുടെ കുറവുണ്ടായതായും റിപ്പോര്ട്ട് പറയുന്നു. 2025ലെ തെരഞ്ഞെടുപ്പില് ബി.ജെ.പിയുടെ പ്രവേശ് വര്മ 4,089 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആംആദ്മി പാര്ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ ന്യൂഡല്ഹി മണ്ഡലത്തില് പരാജയപ്പെടുത്തിയത്.
ഡല്ഹിയിലെ എസ്.ഐ.ആര് കരട് വോട്ടര്പട്ടികയില് ആകെ 47.7 ലക്ഷം പേരുടെ പേരുകളാണ് ഉള്പ്പെടാത്തത്. 1.45 കോടി വോട്ടര്മാരുണ്ടായിരുന്ന ഡല്ഹിയില് എസ്.ഐ.ആറിന് ശേഷം ഏകദേശം 97.5 ലക്ഷം പേരാണുള്ളത്.
നോട്ടിസ് നല്‍കിയവരുടെ പേര് വെളിപ്പെടുത്തണം; സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി:ഡല്‍ഹി എസ്.ഐ.ആറില്‍ കരട് പട്ടികയില്‍ നിന്ന് യുക്തിപരമായ പൊരുത്തക്കേടിന്റെ പേരില്‍ പുറത്തായവരില്‍ നോട്ടിസ് നല്‍കിയവരുടെ പേര് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്താത്തത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റുകള്‍ സുപ്രിംകോടതിയെ സമീപിച്ചു. യുക്തിസഹമായ പൊരുത്തക്കേടിന്റെ വർഗ്ഗീകരണത്തെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങള്‍, നിർവചനങ്ങള്‍, അല്‍ഗോരിതമിക് പാരാമീറ്ററുകള്‍, പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങള്‍ എന്നിവ വെളിപ്പെടുത്തണമെന്നും ആക്ടിവിസ്റ്റുകളായ അഞ്ജലി ഭരദ്വാജ്, അമൃത ജോഹ്രി എന്നിവരടങ്ങിയ ഹരജിക്കാർ ആവശ്യപ്പെട്ടു. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് മുമ്പാകെ ഹരജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.
കരട് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 47 ലക്ഷം പേർക്ക് പുറമേ, യുക്തിസഹമായ പൊരുത്തക്കേടുകള്‍, മാപ്പ് ചെയ്യാത്തത് തുടങ്ങിയ കാരണങ്ങളാല്‍ മറ്റ് 33 ലക്ഷം വോട്ടർമാർക്ക് നോട്ടിസ് അയച്ചിട്ടുണ്ടെന്ന് ഭൂഷണ്‍ വാദിച്ചു. നോട്ടിസ് നല്‍കിയ വ്യക്തികളുടെ പേരുകള്‍ വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ചില വോട്ടർമാർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കും ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അധികാരികളുടെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് നോട്ടീസുകളില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ക്കൊപ്പം ഇതും ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചിപ്പിച്ചു.
Post a Comment