മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പൊലീസ്
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി ഡൽഹി പൊലീസ്. ഡൽഹിയിലെ ജിംനേഷ്യം പരിശീലകനായ ഇമ്രാനെയാണ് വ്യാഴാഴ്ച രാത്രി രജൗരി ഗാർഡൻ മേഖലയിൽവെച്ച് പൊലീസ് പിടികൂടിയത്. പൊലീസിന് നേരേ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചതോടെ പ്രതിക്ക് നേരേ വെടിവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടുകാലുകളിലും വെടിയേറ്റ പ്രതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഡലും വിദ്യാർഥിനിയുമായ മസ്കനെ(21)യാണ് തിലക് നഗറിലെ വീട്ടിൽക്കയറി ഇമ്രാൻ കുത്തിക്കൊലപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയും യുവതിയും തമ്മിൽ കഴിഞ്ഞ ഒന്നരവർഷമായി പരിചയമുണ്ട്. എന്നാൽ, മറ്റുചിലരുമായി യുവതി സംസാരിക്കുന്നതിൽ പ്രതിക്ക് എതിർപ്പുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. ബുധനാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തിയ ഇമ്രാൻ വീണ്ടും ഇതേകാര്യത്തെച്ചൊല്ലി വഴക്കിട്ടു. ഇതിനുപിന്നാലെയാണ് കത്തി കൊണ്ട് യുവതിയെ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി കടന്നുകളയുകയായിരുന്നു.
വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ രണ്ടാംനിലയിൽ ചോരയിൽ കുളിച്ച് കിടക്കുന്നനിലയിൽ മസ്കനെ കണ്ടെത്തിയത്. ഉടൻതന്നെ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊല്ലപ്പെട്ട മസ്കൻ ഡൽഹിയിലെ യുവമോഡലും ഡൽഹി സർവകലാശാല സ്കൂൾ ഓപ്പൺ ലേണിങ്ങിലെ വിദ്യാർഥിനിയുമാണ്. ഡൽഹി തിലക് നഗറിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ജിം പരിശീലകനായ ഇമ്രാൻ ഏറെനാളായി ശല്യപ്പെടുത്തുന്ന വിവരം മസ്കൻ നേരത്തേ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. സംഭവത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
Post a Comment