കണ്ണൂര്‍ മാലൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങി പുലി ചത്ത സംഭവം : സ്ഥല ഉടമയ്ക്കെതിരെ കേസെടുക്കും
പേരാവൂർ: മാലൂരില്‍ കൃഷി തോട്ടത്തിലെ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ സ്ഥലം ഉടമയായ കെ.പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണനെ ( 65) ഒന്നാം പ്രതിയാക്കി കേസ് എടുക്കും.
ഇന്ന് പുലർച്ചെ 4 മണിക്കാണ് പുലി കൃഷി സ്ഥലത്തെ കെണിയില്‍ കുടുങ്ങിയത്. ആന്തരികാവയവങ്ങള്‍ക്കുണ്ടായ ഗുരുതരമായ പരുക്കാണ് കാരണമാണ് പുലി ചത്തത്. കെണിവച്ചയാളെ കണ്ടെത്തി പ്രതി ചേർക്കുമെന്നാണ് വിവരം. പശുക്കള്‍ കരഞ്ഞതിനെ തുടർന്ന് അയല്‍വാസിയാണ് ആദ്യം പുലിയെ കെണിയില്‍ കണ്ടത്.
ഇന്ന് രാവിലെ പത്ത് മണിയോടെ വെറ്റിനറി സർജൻ ഡോക്ടർ ഏലിയാസ് റാവുത്തറിൻ്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്ന് ഡോസ് മയക്കുമരുന്ന് നല്‍കി പുലിയെ മയക്കി കൂട്ടിലാക്കുകയായിരുന്നു. മണിക്കൂറുകളോളം കെണിയില്‍ കിടന്ന പുലി, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയില്‍ കെണി കൂടുതല്‍ മുറുകുകയും ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. മയക്കുവെടിയേറ്റ പുലിക്ക് ബോധം വരാനുള്ള മരുന്ന് നല്‍കിയെങ്കിലും അത് ഫലപ്രദമായില്ല.തുടർന്ന് വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം നിരീക്ഷണത്തിനായി ആറളം വന്യജീവി സങ്കേതത്തിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക പരുക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം പൂർണ്ണമായി വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Post a Comment