അമ്പലമേട് വിശ്വാസ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരൻമാർക്ക് ജാമ്യമില്ലാ വാറണ്ട്
കൊച്ചി:അമ്പലമേട് വിശ്വാസ വഞ്ചനക്കേസില്‍ അഗസ്റ്റിൻ സഹോദരൻമാർക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ വിശ്വാസ വഞ്ചന കാട്ടി വിറ്റ കേസിലാണ് കോടതിയുടെ നടപടി. ഇന്നലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി. വിശ്വാസ വഞ്ചന നില നിൽക്കില്ല എന്ന അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലീസിന്‍റെ കേസ്. കമ്പനി ഉടമ അലിയാർ നൽകിയ പരാതിയിലാണ് 2021 ൽ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. എന്നാൽ മരം കൊണ്ടുപോകാൻ പ്രത്യേക പാസായ ഫോം 3 ആവശ്യമില്ലെന്നും വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പ്രതികൾ ആദ്യം ചോറ്റാനിക്കര കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം കീഴ്കോടതി തള്ളിയതോടെയാണ് പ്രതികൾ റിവിഷൻ ഹജിയുമായി ഹൈക്കോടതിയിലെത്തിയത്.
Post a Comment