'സനാതന ധർമ്മത്തെ അപമാനിച്ചു'; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി സന്യാസിമാരുടെ പരാതിയിൽ
ദില്ലി: സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് വാരാണസി പൊലീസ്. പാർലമെൻ്റിന് മുന്നിൽ നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ പേരിലാണ് നടപടി. രാഹുൽ ഗാന്ധിക്ക് പുറമേ സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്, സമാജ്‍വാദി പാർട്ടി എംപി അവധേഷ് പ്രസാദ് എന്നിവർക്കെതിരെയും കേസെടുത്തു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രതീകാത്മക പ്രതിഷേധമാണ് കേസിലേക്ക് നയിച്ചത്. കാഷായ വസ്ത്രം ധരിച്ചു പൂജാരിയുടെ രൂപത്തിൽ എത്തിയ പപ്പു യാദവ് കാണിക്കപ്പണം മോഷ്ടിക്കുന്നതാണ് പ്രതിപക്ഷ എംപിമാർ പ്രതീകാത്മകമായി ചിത്രീകരിച്ചത്. രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാർ കാണിക്കപ്പെട്ടിയിൽ ഇടുന്ന പണവുമായി പപ്പു യാദവ് മുങ്ങാൻ ശ്രമിച്ചു. ഇതിനിടെ, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെ എംപിമായ അവധേഷ് പ്രസാദ് അടക്കമുള്ളവർ ചേർന്ന് പപ്പു യാദവിനെ പിടിച്ചുവെക്കുന്ന രീതിയിലായിരുന്നു പ്രതിഷേധം. എംപിമാരായ പ്രിയങ്ക ഗാന്ധി, ധർമേന്ദ്ര യാദവ്, മഹുവ മാജി തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. കാഷായ വസ്ത്രം ധരിച്ചു പ്രച്ഛന്നനായി ലോക്സഭയിൽ എത്തിയ പപ്പു യാദവിനെ സ്പീക്കർ വിമർശിച്ചിരുന്നു.
പ്രതിപക്ഷ എംപിമാരുടെ പ്രവൃത്തി സനാതന ധർമ്മത്തെ അപമാനിക്കുന്നതാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ചു ചില സന്യാസിമാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോട്ട്‍വാലി പൊലീസ് സ്റ്റേഷനിൽ ലഭിച്ച രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കാശി സോണിലെ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ബൻസ്വാൾ അറിയിച്ചു.
പപ്പു യാദവിന്റെ പ്രവൃത്തി പൊറുക്കാനാവാത്തതാണെന്ന് ജഗദ്ഗുരു ബാലക് ദാസ് വിമർശിച്ചു. സനാതന ധർമ്മ വിശ്വാസികളായ ആർക്കും ഈ പ്രവൃത്തി മറക്കാൻ കഴിയില്ല. ഇത് മതവികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ അദ്ദേഹം ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post a Comment