തസ്തിക നിലനിര്‍ത്താൻ വ്യാജരേഖ സ്കൂളുകള്‍ക്കെതിരെ വിജി.റിപ്പോര്‍ട്ട് 'ഹാജര്‍പട്ടികയിലുണ്ട് ക്‌ളാസിലില്ല"
കണ്ണൂർ: കുട്ടികളെ വ്യാജമായി ഉള്‍പ്പെടുത്തിയ ഹാജർപ്പട്ടിക കാണിച്ച് തസ്തിക നിലനിർത്താനുള്ള ഒരു കൂട്ടം വിദ്യാലയങ്ങള്‍ക്കെതിരെ എട്ട് മാസം നീണ്ട രഹസ്യാന്വേഷണത്തിനൊടുവില്‍ ക്രിമിനല്‍ നടപടിക്ക് അനുമതി തേടി വിജിലൻസ് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു.അഴിമതി നിരോധന നിയമവും ഭാരതീയ ന്യായസംഹിതയും പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുമതിക്കായാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറിയത്.
തസ്തിക നിലനിർത്താൻ ഭൂരിഭാഗം വിദ്യാലയങ്ങളും കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയെന്നാണ് കണ്ടെത്തല്‍. ഹാജർപ്പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയില്‍ വ്യാപകമായി വ്യാജരേഖകള്‍ ചമച്ചു. യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയിലും കൃത്രിമം കാട്ടി സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി.
പയ്യന്നൂർ, മാടായി, തളിപ്പറമ്പ നോർത്ത്, സൗത്ത്, ഇരിക്കൂർ ഉപജില്ലകള്‍ക്ക് കീഴില്‍ മാത്രം 11 വിദ്യാലയങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലും സമാന കൃത്രിമം നടന്നു. മറ്റ് വിദ്യാലയങ്ങളില്‍ യഥാർത്ഥത്തില്‍ പഠിക്കുന്ന കുട്ടികളെ ഇവിടെ ചേർത്തതായി കാണിച്ചാണ് വ്യാജരേഖ ചമച്ചത്. ചില കുട്ടികളുടെ മേല്‍വിലാസം പോലും വ്യാജമായി സൃഷ്ടിച്ചു. കേന്ദ്രീയ വിദ്യാലയത്തിലും കാസർകോട് ജില്ലയിലും പഠിക്കുന്ന കുട്ടികളെപ്പോലും തങ്ങളുടെ സ്‌കൂളില്‍ ചേർത്തതായി രേഖയുണ്ടാക്കിയ വിദ്യാലയങ്ങളുണ്ട്.
Post a Comment