കാലിഫോർണിയയിലെ മലയാളി യുവതികളുടെ മരണം കൊലപാതകം? മൂവാറ്റുപുഴ സ്വദേശിനി കസ്റ്റഡിയില്‍
അമേരിക്കയിലെ കാലിഫോർണിയയിൽ ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന വിവരം ലഭിച്ചതായി ബന്ധുക്കൾ. തൃശൂർ സ്വദേശിയായ അഞ്ജനയും തിരുവനന്തപുരം സ്വദേശിയായ ആൻ മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും ബന്ധുക്കൾ അറിയിച്ചു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അഞ്ജനയുടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നോർകയുടെ നേതൃത്വത്തിൽ സ്വീകരിക്കുമെന്ന് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അഞ്ജന.
അഞ്ജനയും ആൻ മേരി മാത്യുവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള അനിലയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് നോർക അധികൃതർ അറിയിച്ചിരിക്കുന്നത്.
Post a Comment