കണ്ണൂര്‍ ജില്ലയില്‍ 18 ക്യാമ്പുകളിലായി 905 പേര്‍;ടുതല്‍ തളിപ്പറമ്പ് താലൂക്കില്‍
കണ്ണൂർ: മഴക്കെടുതിയില്‍ കണ്ണൂർ ജില്ലയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 18 ആയി.905 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ഇതില്‍ 384 പേർ സ്ത്രീകളും 324 പേർ പുരുഷൻമാരുമാണ്. തളിപ്പറമ്പ്-8, ഇരിട്ടി-6, പയ്യന്നൂർ-3, തലശ്ശേരി-1 എന്നിങ്ങനെയാണ് താലൂക്കുതലത്തില്‍ ക്യാമ്പുകളുടെ കണക്ക്.
പയ്യാവൂർ വില്ലേജില്‍ ചെറുപുഷ്പം സ്കൂളിലെ ക്യാമ്പിലാണ് കൂടുതല്‍ പേർ-184. ഉദയഗിരി വില്ലേജില്‍ നാല് ക്യാമ്പുകളുണ്ട്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പായം നരിമട ഉന്നതിയിലെ തകർന്ന വീട് സന്ദർശിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ആനപ്പന്തി വാർഡിലെ തൊട്ടിയില്‍ കുഞ്ഞുമുഹമ്മദ്, തൊട്ടിയില്‍ ബില്‍ക്കീസ് എന്നിവരുടെ തകർന്ന വീടുകളും മന്ത്രി നേരില്‍ കണ്ടു.
പയ്യന്നൂർ താലൂക്കിലെ മൂന്ന് ക്യാമ്പുകളും എം.പി രാജ്മോഹൻ ഉണ്ണിത്താൻ, പയ്യന്നൂർ എം.എല്‍.എ വി. കുഞ്ഞികൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
പാല്‍ചുരം റോഡില്‍ വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍, പാറകല്ലുകള്‍ റോഡിലേക്ക് പതിക്കല്‍, മരങ്ങള്‍ കടപുഴകി വീഴല്‍ തുടങ്ങിയ അപകടങ്ങള്‍ക്ക് സാധ്യതയുള്ളതായ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നെടുംപൊയില്‍ ചുരം വഴി യാത്രക്കാർക്ക് വയനാട്ടിലേക്ക് യാത്ര ചെയ്യാം. ഇതിന് പുറമെ കണ്ണവം വഴിയും (ചെറുവാഞ്ചേരി-നാദാപുരം-കുറ്റ്യാടി ചുരം) തലശ്ശേരി-പള്ളൂർ-നാദാപുരം-കുറ്റ്യാടി ചുരം വഴിയും വയനാട്ടിലേക്ക് സഞ്ചരിക്കാം. പ്രതികൂല കാലാവസ്ഥയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഒഴികെ ജനങ്ങള്‍ വയനാട് യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Post a Comment