അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ള, വമ്പൻ സ്രാവുകളെ സംരക്ഷിക്കുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി വേണുഗോപാൽ
ദില്ലി:അയോധ്യ രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ക്ഷേത്രത്തിന്റെ പൂർണ്ണ നിയന്ത്രണം കേന്ദ്ര സർക്കാരിനായിരുന്നിട്ടും തട്ടിപ്പ് പുറത്തുവന്നപ്പോൾ പാവപ്പെട്ട താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുപ്പത് വർഷമായി അയോധ്യയെ രാഷ്ട്രീയ ആയുധമാക്കിയ ബിജെപി, കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ ബാധിച്ച ഈ വൻ കൊള്ളയിൽ ഇപ്പോൾ ഒരക്ഷരം മിണ്ടാൻ തയ്യാറാകുന്നില്ലെന്നും, രാജ്യത്ത് വലിയ രീതിയിൽ ദൈവഭക്തിയും ദേശഭക്തിയും പ്രസംഗിക്കുന്നവരുടെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Post a Comment