'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരില്‍ എലത്തൂര്‍ എം.എല്‍.എയ്ക്ക് വ്യാജ ഫോണ്‍ കോള്‍, സൈബര്‍ സെല്‍ അന്വേഷണം
കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ എം എല്‍ എ യ്ക്ക് വ്യാജഫോണ്‍കോള്‍. മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിപദം നല്‍കാമെന്ന് ഓഫർ.
എലത്തൂർ എം.എല്‍.എ വിദ്യാ ബാലകൃഷ്ണനാണ് ഇത്തരമൊരു വ്യാജ ഫോണ്‍ കോള്‍ കഴിഞ്ഞ ദിവസം ലഭിച്ചത്.
വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹിയിലെ ഓഫിസില്‍ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാൻ സഹായിക്കാമെന്നുമായിരുന്നു ഫോണിലെ വാഗ്ദാനം.
ജൂലൈ ആറിനാണ് വാട്സ്‌ആപ്പ് കോള്‍ എത്തിയത്. രാജ്കുമാർ എന്ന പേരാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു സംഭാഷണം. ജില്ലയിലെ ഒരു എം.പിയാണ് തന്റെ നമ്പർ നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സംശയം തോന്നിയ എം.എല്‍.എ കൂടുതല്‍ വിവരങ്ങള്‍ക്ക് പണം നല്‍കാമെന്ന് പറഞ്ഞ് സംസാരം നീട്ടി.
പിന്നാലെ നമ്പർ നല്‍കിയെന്ന് പറഞ്ഞ എം.പിയെ വിവരം അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്ന് വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എല്‍.എമാരുടെ നമ്പറുകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എം.പി വ്യക്തമാക്കി. തുടർന്ന് എം.എല്‍.എയും എം.പിയും ചേർന്ന് പാർട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹി ഓഫിസുമായും ബന്ധപ്പെട്ടു.
തങ്ങള്‍ അത്തരത്തില്‍ ആരെയും വിളിച്ചിട്ടില്ലെന്ന് അവിടെ നിന്ന് സ്ഥിരീകരണം ലഭിച്ചു. ഇതോടെയാണ് ശനിയാഴ്ച എലത്തൂർ എം.എല്‍.എ കോഴിക്കോട് സൈബർ സെല്ലില്‍ പരാതി നല്‍കിയത്. ഡല്‍ഹിയില്‍ നിന്നാണ് കോള്‍ വന്നതെന്ന് സൈബർ സെല്ലിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടൻ പോലീസിനെ അറിയിക്കണമെന്ന് സൈബർ സെല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post a Comment