Join News @ Iritty Whats App Group

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല


രാജ്കോട്ട്: സ്ത്രീയാണെന്ന വ്യാജേന അടുപ്പംസ്ഥാപിച്ച് കബളിപ്പിച്ച പുരുഷനെ ശല്യം സഹിക്കവയ്യാതെ യുവാവ് കൊലപ്പെടുത്തി. ​ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ചന്ദൻകുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഉത്തർപ്രദേശ് സ്വദേശി പീയുഷ് കുമാർ ഖർവാറി(20)നെ പൊലീസ് അറസ്റ്റ്ചെയ്തു.

ജൂൺ 25-ന് രാജ്കോട്ടിലെ റെയിൽവേട്രാക്കിന് സമീപം അഴുകിയനിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് അരുംകൊല പുറത്തറിയുന്നത്. സ്ത്രീവേഷം ധരിച്ച പുരുഷന്റെ മൃതദേഹമാണ് അഴുകിയനിലയിൽ കണ്ടെത്തിയത്. അപകടമരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന സംശയമുണ്ടായി. ഇതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പീയുഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ സംഭവം കൊലപാതകമാണെന്നും കൊല്ലപ്പെട്ടത് ചന്ദൻകുമാർ എന്നയാളാണെന്നും ഇയാൾ വെളിപ്പെടുത്തി.

സ്ത്രീയാണെന്ന വ്യാജേന തന്നെ പ്രണയിച്ച് വഞ്ചിച്ചതിനും പിന്തുടർന്ന് ശല്യംചെയ്തതിനുമാണ് ചന്ദൻകുമാറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി.

പ്രതി ഹൈദരാബാദിൽ ജോലിചെയ്യുന്നതിനിടെയാണ് ഫെയ്സ്ബുക്കിൽ നിഷാകുമാർ എന്ന് പേരുള്ള 'യുവതി'യുമായി പരിചയത്തിലാകുന്നത്. എന്നാൽ, ഇത് യഥാർഥത്തിൽ സ്ത്രീയായിരുന്നില്ല. സ്ത്രീയാണെന്ന വ്യാജേന ചന്ദൻകുമാറാണ് ഫെയ്സ്ബുക്കിൽ നിഷാകുമാറായി കബളിപ്പിച്ചത്. പരിചയം വളർന്നതോടെ ഇരുവരും പ്രണയത്തിലായി. തുടർന്ന് രണ്ടുപേരും ഒരുമിച്ച് താമസം ആരംഭിച്ചു.

സ്ത്രീവേഷം ധരിച്ച് യാതൊരു സംശയത്തിനും ഇടനൽകാതെയാണ് ചന്ദൻകുമാർ പീയുഷിനൊപ്പം താമസിച്ചത്. പീയുഷ് ശാരീരികബന്ധത്തിന് ക്ഷണിച്ചപ്പോൾ വിശ്വാസപരമായ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാൽ, ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരിക്കൽ ചന്ദൻകുമാർ താടി ഷേവ് ചെയ്യുന്നത് പീയുഷ് കാണാനിടയായി. ഇതോടെ പ്രതിക്ക് സംശയമായി. തുടർന്നാണ് താൻ പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും പുരുഷനെയാണെന്നും സ്ത്രീയാണെന്ന് പറഞ്ഞ് കബളിപ്പിച്ചതാണെന്നും പ്രതി തിരിച്ചറിഞ്ഞത്. ഇതോടെ രണ്ടുപേരും തമ്മിൽ തർക്കമായി. ബന്ധം അവസാനിപ്പിക്കുകയാണെന്ന് പീയുഷ് തീർത്തുപറഞ്ഞു. പിന്നാലെ ഇയാൾ ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലേക്കും തുടർന്ന് രാജസ്ഥാനിലേക്കും പിന്നീട് രാജ്കോട്ടിലേക്കും ജോലിക്കായി പോയി. ഇതേസമയം, ചന്ദൻകുമാറും പ്രതിയെ പിന്തുടർന്നെത്തി. സ്വവർ​ഗാനുരാ​ഗിയായ ചന്ദൻകുമാർ പീയുഷിനൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ജൂൺ 21-ന് രാജ്കോട്ടിൽവെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പീയുഷ് കുമാർ ചന്ദൻകുമാറിനെ റെയിൽവേട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് ചന്ദൻകുമാറിനെ ക്രൂരമായി ആക്രമിക്കുകയും വലിയ കല്ലുകൾ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കല്ലുകൾക്കിടയിൽ മൃതദേഹം ഒളിപ്പിച്ച് കടന്നുകളയുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group