Join News @ Iritty Whats App Group

'ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി'; ഗുരുവായൂർ ക്ഷേത്രത്തിലെ ഓഡിറ്റ് നടപടിക്രമങ്ങൾ ഇരുട്ടിലെന്ന് ഹൈക്കോടതി

'ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി'; ഗുരുവായൂർ ക്ഷേത്രത്തിലെ ഓഡിറ്റ് നടപടിക്രമങ്ങൾ ഇരുട്ടിലെന്ന് ഹൈക്കോടതി


കൊച്ചി:ഗുരുവായൂർ ദേവസ്വം കണക്കുകൾ നൽകാത്തതിനാൽ ഓഡിറ്റ് നടപടിക്രമങ്ങൾ ഇരുട്ടിലെന്ന് ഹൈക്കോടതി. കണക്കുകൾ സൂക്ഷിക്കാൻ ദേവസ്വം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ദേവസ്വം ബെഞ്ചിന്‍റെ വിമർശനം. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി മാത്രമാണെന്നും ഓർമ്മിപ്പിച്ച ഹൈക്കോടതി, 2022 - 2023 ലെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പുറത്ത് വിടണമെന്നും നിർദ്ദേശിച്ചു.

ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകളിലെ വീഴ്ച്ച സംബന്ധിച്ച വിഷയം പരിഗണിച്ചപ്പോഴാണ് കണക്കുകൾ പൂർണമായി ഓഡിറ്റിന് നൽകാത്തതിൽ ഹൈക്കോടതി വിമർശനമുന്നയിച്ചത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി മാത്രമെന്നുമാണ് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ഗുരുവായൂർ ദേവസ്വം കണക്കുകൾ നൽകാത്തതിനാൽ ഓഡിറ്റ് നടപടിക്രമങ്ങൾ ഇരുട്ടിലായി പോകുന്നുവെന്നും ഓഡിറ്റിൽ സമഗ്രമായ പരിഷ്കരണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ മാസാവസാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വരവ് - ചെലവ് കണക്കുകൾ തയ്യാറാക്കി കമ്മിറ്റി അംഗീകാരത്തിന് നൽകണം. എല്ലാ വർഷവും ജൂൺ 30 ന് മുൻപ് ദേവസ്വത്തിലെ സ്വർണ്ണമടക്കമുള്ള വസ്തുക്കളുടെ മൂല്യനിർണയം നടത്തണം. നിയമാനുസൃത കാര്യങ്ങൾക്കെ ദേവസ്വം പണം ചെലവാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. 2023 -24, 2024 -25, 2025-2026 വരെയുള്ള വാർഷിക കണക്കുകളും ദേവസ്വം സമർപ്പിച്ചിട്ടില്ലെന്നും 2022- 23 വാർഷിക കണക്കുകൾ മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് 2022 - 23 യിലെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം പുറത്തുവിടാൻ ഹൈക്കോടതി നിർദേശം നൽകി. 65 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതിൽ 37 എണ്ണം സജീവമാണ്. അക്കൗണ്ട് വിവരങ്ങൾ കൈമാറാത്തത് വല്യ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ഓഡിറ്റ് വിഭാഗം കോടതിയിൽ ബോധിപ്പിച്ചു.

സാമ്പത്തിക വർഷം കഴിഞ്ഞ് 15 ദിവസത്തിനകം കണക്കുകൾ നൽകുന്നതാണ് രീതി. അത് പോലും ഉണ്ടാകുന്നില്ല. ഒരു രൂപയാണെങ്കിൽ പോലും കണക്കിൽ വരണമെന്നും കോടതി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളുടെ വിവരങ്ങൾ തേടിയതിന് തങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റർ ക്രമിനൽ കേസ് നൽകിയെന്നും എന്നാൽ പൊലീസ് അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് കണ്ടെത്തിയെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ഓഡിറ്റ് വിഭാഗവും ദേവസ്വവും തമ്മിൽ കൃത്യമായ ആശയവിനിമയമോ ഏകോപനമോ ഇല്ലെന്ന് കോടതി വിലയിരുത്തി. ഇത് ഓഡിറ്റിങ്ങിനെ ബാധിച്ചതായും വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിലെ കാലതാമസം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലുള്ള ന്യൂനത പരിഹരിച്ച് എല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനുമുള്ള നിർദേശവും കോടതി നൽകി. ഇക്കാര്യത്തിൽ വിശദമായ മറുപടി നൽകാൻ ഹൈക്കോടതി ദേവസ്വത്തിന് 10 ദിവസം സാവകാശം അനുവദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group