ജന്തര്‍ മന്തര്‍ ഒഴിയുന്നില്ല, വീണ്ടും അസാധാരണ പ്രതിഷേധത്തിന് കളമൊരുങ്ങുന്നു, സിജെപിക്ക് പിന്നാലെ സമരത്തിനൊരുങ്ങി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സാധാരണയായി നടക്കുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായി വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപിച്ചാണ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ പ്രതിഷേധത്തിന് അനുമതി തേടിയത്. ജൂലൈ 20-ന് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടെ സാമൂഹിക വിരുദ്ധർ കടന്നുകൂടുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതായി ഡൽഹി പൊലീസ് ആരോപിച്ചിരുന്നു. ആക്രമണത്തിൽ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടായെന്ന് പ്രതിഷേധക്കാർ ആരോപിച്ചപ്പോൾ, സാമൂഹിക വിരുദ്ധർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഡൽഹി പൊലീസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 31-ന് ജന്തർ മന്തറിൽ ഏകദിന ധർണ നടത്താൻ അനുമതി തേടി വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ ഡൽഹി പൊലീസ് ഫെഡറേഷൻ ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാറിന് കത്തയച്ചു. ജൂലൈ 20-ന് ജന്തർ മന്ദറിലും പരിസരത്തും സേവനത്തിനിടെ നിർവ്വഹിക്കുന്നതിനിടെ ധാരാളം പൊലീസിനും പാരാമിലിട്ടറി ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 31-ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ പൂർണ്ണമായും സമാധാനപരവും അഹിംസാത്മകവുമായ രീതിയിലാണ് ധർണ ആസൂത്രണം ചെയ്തിരിക്കുന്നത്.
അതേസമയം, ജൂലൈ 20-ലെ പൊലീസ് നടപടിയെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി ശക്തമായ നിരീക്ഷണങ്ങൾ നടത്തി. പ്രക്ഷോഭ സമയങ്ങളിൽ പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ പൊലീസ് മുൻ നിയമങ്ങൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ തികച്ചും സ്വതന്ത്രമായ അന്വേഷണം വേണമെന്നും, നിയമം കൈയ്യിലെടുക്കുകയും അതിക്രമങ്ങൾ കാണിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post a Comment