മീനാക്ഷി, കള്ളാടി, തൊള്ളായിരംകണ്ടി, കാശ്മീര്‍, പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നീവയെല്ലാം മലഞ്ചരിവുകളാലും കാട്ടരുവികളാലും താഴ് വരകളാലും സമ്പന്നം; വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം; പക്ഷേ ഇവിടുത്തുകാര്‍ക്ക് മഴക്കാലമായാല്‍ നെഞ്ചിടിപ്പ് കൂടും; മുന്നറിയിപ്പുകള്‍ അവഗണിച്ചു; കുന്നുകൂട്ടിയ മണ്ണ് ദുരന്തമായി മലയിറങ്ങി: മീനാക്ഷിയില്‍ നിര്‍ത്തിവെക്കാതെ രക്ഷാപ്രവര്‍ത്തനം; 5 പേരെ ഇനിയും കണ്ടെത്താനുണ്ട്
മേപ്പാടി: നാട് ഭയന്നത് തന്നെ ഒടുവില്‍ സംഭവിച്ചു! തുരങ്കമുഖത്തുനിന്ന് നീക്കം ചെയ്ത് കുന്നുപോലെ ശേഖരിച്ചുവെച്ച മണ്ണ് മഴയില്‍ ഒലിച്ചിറങ്ങി മീനാക്ഷിയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ മനുഷ്യനിര്‍മ്മിത ദുരന്തത്തിന്റെ ഭീതിജനകമായ ചിത്രമാകുന്നു.
പദ്ധതിസ്ഥലത്തെ കൂറ്റന്‍ മണ്‍കൂനകള്‍ വന്‍ അപകട ഭീഷണിയാണെന്ന് നാട്ടുകാര്‍ നേരത്തേതന്നെ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, ഈ ആശങ്കകളെയെല്ലാം തള്ളിപ്പറഞ്ഞതിന്റെ തിരിച്ചടിയാണ് ചൊവ്വാഴ്ച പ്രദേശത്തെ വിറപ്പിച്ചത്. ഈ മണ്‍കൂനകള്‍ വീണ്ടും ഇടിഞ്ഞുതാഴ്ന്നാല്‍ ഇതിലും വലിയ പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും കള്ളാടി, തൊള്ളായിരംകണ്ടി മേഖലകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ അടിയന്തരമായി തടഞ്ഞില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും മുന്നറിയിപ്പ് നല്‍കുന്നു.
മേപ്പാടിയിലും കല്‍പറ്റയിലും മഴ കുറവായിരുന്നപ്പോഴും ചൊവ്വാഴ്ച രാവിലെ മുതല്‍ മീനാക്ഷിയില്‍ പെയ്തിറങ്ങിയത് കനത്ത മഴയായിരുന്നു. മീനാക്ഷി, കള്ളാടി, തൊള്ളായിരംകണ്ടി, കാശ്മീര്‍, പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ, അട്ടമല തുടങ്ങി മനോഹരമായ മലഞ്ചരിവുകളും കാട്ടരുവിയുമുള്ള ഈ പ്രദേശങ്ങള്‍ വിനോദസഞ്ചാരികളുടെ പറുദീസയാണെങ്കിലും, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പ്രകൃതിയുടെ കോപത്തെ നെഞ്ചിടിപ്പോടെയാണ് പ്രദേശവാസികള്‍ നേരിടുന്നത്.
അര്‍ദ്ധരാത്രിയിലും തുടര്‍ന്ന് തിരച്ചില്‍; കാണാമറയത്ത് 5 പേര്‍
ദുരന്തത്തില്‍ കാണാതായ 5 അതിഥിത്തൊഴിലാളികള്‍ക്കായി അര്‍ദ്ധരാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
കാണാതായവര്‍:
വിക്രം റാണ
രാഹുല്‍
മുഹമ്മദ് ഇമ്രാന്‍
രാകേഷ്
അസറുദീന്‍ അന്‍സാരി
എന്‍.ഡി.ആര്‍.എഫും (ചഉഞഎ) ജില്ലാ ഫയര്‍ഫോഴ്‌സും കൂടാതെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും കണ്ണൂര്‍ കെ.എ.പി. നാല് പോലീസ് സേനയും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അടിയന്തരമായി വൈദ്യുതി പുനഃസ്ഥാപിച്ചത് രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായി.
മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇടിഞ്ഞുവീണ കൂറ്റന്‍ പാറക്കല്ലുകളും കുത്തിയൊലിച്ചെത്തുന്ന വെള്ളവും കനത്ത മഴയും തിരച്ചിലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിനിടെ, മണ്ണൊലിപ്പില്‍ റോഡ് തടസ്സപ്പെട്ട് തൊള്ളായിരംകണ്ടിയിലെ റിസോര്‍ട്ടുകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ പാലത്തിലെ മണ്ണ് നീക്കംചെയ്ത് രാത്രിയോടെ സുരക്ഷിതമായി തിരികെയെത്തിച്ചു.
മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം സന്ദര്‍ശിച്ചശേഷം, മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മന്ത്രിമാരായ ടി. സിദ്ധിഖ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ അവലോകന യോഗം ചേര്‍ന്നു. 'ആദ്യ പരിഗണന ജീവന്‍ രക്ഷിക്കാനാണ്. നാല് സോണുകളായി തിരിച്ച് 66 അംഗ എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെയും മറ്റ് സേനകളുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജിത തിരച്ചില്‍ നടത്തും. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗ്ഗം ബന്ധുക്കളോടൊപ്പം സ്വന്തം നാട്ടിലെത്തിക്കും. ഗതാഗതം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും. അപകടത്തിന്റെ കാര്യകാരണങ്ങള്‍ പിന്നീട് വിശദമായി പരിശോധിക്കുമന്ന് അവര്‍ അറിയിച്ചു. ഉഷാ വിജയന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, ഡി.ഐ.ജി. കെ. കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മരവിച്ച മനസ്സുമായി അതിഥിത്തൊഴിലാളികള്‍
കണ്ടെയ്‌നര്‍ ബാരക്കുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ജീവനും കൊണ്ടോടിയെത്തിയ അവര്‍ക്ക് ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മോചനമായിട്ടില്ല. പരിക്കേറ്റ എന്‍ജിനീയര്‍ കുഞ്ചു (39), മീനാക്ഷി സ്വദേശി കൂടമ്മാള്‍ (39), അതിഥിത്തൊഴിലാളികളായ ദിലീപ് (19), രജനീഷ് (27), തന്മയ് ഘോഷ് (28), സൂരജ് യാദവ് (25), ഹിരകുമാര്‍ (32), സഞ്ജയ് ഠാക്കൂര്‍ (35) എന്നിവര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ദിലീപിന്റെയും രജനീഷിന്റെയും തുടയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. മറ്റ് ചിലര്‍ക്ക് നിസ്സാര പരിക്കുകളാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ്.ഐ. സന്തോഷ് കുമാറും കൂടമ്മാളും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട് ഉള്‍പ്പെടെ 11 ജില്ലകളില്‍ 'മഞ്ഞ മുന്നറിയിപ്പ്' പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Post a Comment