ഇ20ക്കെതിരെ വീഡിയോ, ഗഡ്കരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് പരാതി; ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്
നാഗ്പുർ: ഇ20 പെട്രോളിനെതിരെ പ്രതിഷേധമുയരുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്തു. ബിഹാറിൽ നിന്നുള്ള പ്രമുഖ യൂട്യൂബറായ മനീഷ് കഷ്യപ് അടക്കം നാലുപേർക്കെതിരെ ആണ് കേസെടുത്തത്. നാഗ്പുർ സൈബർ പൊലീസിൻ്റേതാണ് നടപടി. എഥനോൾ കലർത്തിയ പെട്രോൾ (E20) ഉപയോഗത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും യാതൊരു വ്യക്തമായ അടിസ്ഥാനവുമില്ലാതെ ഗഡ്കരിയുടെ പേര് വലിച്ചിഴച്ച് പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
മനീഷ് കഷ്യപിന് പുറമേ, ദേസി ബോയ്സ് എൻസിആർ, ഹർഷിത് റാത്തി, അങ്ക്ലേഷ് ഇൻവേറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. എഥനോൾ ഉപയോഗവുമായി ബന്ധപ്പെട്ട് വൻതോതിലുള്ള തട്ടിപ്പുകളും വ്യാജ ഇടപാടുകളും നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് നാലുപേരും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ വിവാദ വീഡിയോകൾ പ്രചരിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. ഈ വീഡിയോകളിലൂടെ സർക്കാരിൻ്റെ എഥനോൾ നയത്തിന്റെ മറവിൽ നിയമം ലംഘിക്കപ്പെടുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും പൊലീസ് അറിയിച്ചു.
നാഗ്പുരിലെ ബിജെപിയുടെ സോഷ്യൽ മീഡിയ സെൽ മേധാവിയായ ഷിഷിർ ത്രിപാഠിയുടെ പരാതിയിലാണ് പൊലീസ് ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്തത്. ഗഡ്കരിയുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ ആണ് വീഡിയോകൾ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. വീഡിയോകൾക്ക് വിശ്വാസ്യത വരുത്തിത്തീർക്കുന്നതിനായി സാധാരണക്കാരുമായി വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അഭിമുഖങ്ങൾ നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചു സാമൂഹിക സൗഹാർദം തകർക്കപ്പെട്ടതായും പരാതിയിൽ ആരോപിച്ചു. വ്യൂസിനും ഫോളോവേഴ്സിനും വേണ്ടി ഒരു കേന്ദ്രമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതായും പരാതി പറഞ്ഞു.
Post a Comment