ബസ് സ്റ്റോപ്പിൽ കോളേജ് വിദ്യാർഥിനിയായ 17-കാരിയെ കുത്തിവീഴ്ത്തി സമീപത്തെ വ്യാപാരി; പ്രതിക്കായി തിരച്ചിൽ ഊർജിതം
മംഗളൂരു: കോളേജിൽ പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു. മംഗളൂരുവിന് സമീപം ബണ്ട്വാളിലെ മോണ്ടിമാരു പഡ്പുവിലാണ് സംഭവം. പ്രതിയായ ജവ്വാർ(28) സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ടു. കുത്തേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പി.യു. വിദ്യാർഥിനിയായ 17-കാരിയെയാണ് ജവ്വാർ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു പെൺകുട്ടി. സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സമീപത്ത് പലചരക്ക് കട നടത്തുന്ന യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്.
യുവാവ് പെൺകുട്ടിയെ കുത്തിപരിക്കേൽപ്പിക്കുന്നത് കണ്ട് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റുയാത്രക്കാർ ബഹളംവെച്ചു. ഇതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ മൊഴിയെടുത്തതായും ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ഒളിവിൽപോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Post a Comment