Join News @ Iritty Whats App Group

പിഎംശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതിന്റെ പേരിൽ ഒരു നയാപൈസ പോലും ലഭിച്ചിട്ടുമില്ല; മന്ത്രി പറയുന്നത് പച്ച നുണ: വി ശിവൻകുട്ടി

പിഎംശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതിന്റെ പേരിൽ ഒരു നയാപൈസ പോലും ലഭിച്ചിട്ടുമില്ല; മന്ത്രി പറയുന്നത് പച്ച നുണ: വി ശിവൻകുട്ടി


പിഎംശ്രീ പദ്ധതിയിൽ കേരളം ഫണ്ട് വാങ്ങിയെന്ന വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല എന്നും വി ശിവൻകുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു കാര്യം സത്യം പറഞ്ഞു; ‘നിങ്ങളുടെ നയമല്ല ഞങ്ങളുടെ നയം’ എന്ന്. അതെ, ഞങ്ങൾ അത് ഉറക്കെ പറയുകയാണ്; എൽഡിഎഫ് നയമല്ല യുഡിഎഫിന്റേത്.

ഇപ്പോൾ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി പറയുന്നത് കേരളം പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഫണ്ട് വാങ്ങിയെന്നാണ്. ഇത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്:

1. ധാരണാപത്രം ഒപ്പിടൽ.
2. UDISE+ പോർട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക എൻഐസി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. തുടർന്ന്, ആ സ്കൂളുകൾ ലോഗിൻ ചെയ്ത് വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.
3. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം ഈ സ്കൂളുകൾ പരിശോധിച്ച് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം. അതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കുന്നു. ഇത് കേന്ദ്രം പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാൻ പ്രൊപ്പോസൽ സമർപ്പിക്കാൻ സാധിക്കൂ.

കേരളത്തിന്‌ അർഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാൻ നിർബന്ധിതമായത്. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നൽകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തം. എന്നാൽ, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സർക്കാരിന്റെ കാവിവൽക്കരണ നിർദ്ദേശങ്ങൾ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുമെന്ന് കണ്ടപ്പോൾ, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാൻ തീരുമാനിച്ചു. ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, അന്നത്തെ വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുണ്ട്. പിന്നീട്, പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് ‘സമഗ്ര ശിക്ഷാ കേരള’യുടെ 92.41 കോടി രൂപയുടെ ആദ്യഗഡു അനുവദിച്ചത്. ഇത് പി എം ശ്രീ ഫണ്ടല്ല. ഈ തുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്‌സ്‌മെന്റ് തുകയിൽ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്.

യഥാർത്ഥത്തിൽ, കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോൾ സംസ്ഥാന ഖജനാവിൽ നിന്നാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകിയത്. ഇതാണ് സത്യം എന്നിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയിൽ തൊടുന്യായങ്ങൾ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയവുമാണ് ഇവർക്കുള്ളത്. സംഘപരിവാർ അജണ്ടകൾക്ക് സംസ്ഥാന സർക്കാർ ഇപ്പോൾ കീഴ്പ്പെട്ടു കഴിഞ്ഞുവെന്ന് വ്യക്തമാകുകയാണ്. പി എം ശ്രീ ധാരണാപത്രം മരവിപ്പിച്ചു എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തുടർ നടപടികൾ ഇല്ലാതിരുന്നത്. ഇതാണ് എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group