സ്വകാര്യ ബസില്‍ യാത്രക്കാര്‍ കുറയുന്നു, പ്രതിസന്ധി
കണ്ണൂർ: പ്രിയദർശിനി പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ്.
ജില്ലയിലെ മിക്ക ബസ് റൂട്ടുകളിലും വലിയ നഷ്ടമാണെന്നാണ് ബസുടമകള്‍ പറയുന്നത്. കണ്ണൂർ - കാസർകോട് റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത്. ഈ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകള്‍ കൂടുതലായതുകൊണ്ടാണ് സ്വകാര്യ ബസുടമകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്.
കണ്ണൂർ ഡിപ്പോയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സർവീസ് കാസർകോട് റൂട്ടിലായതിനാല്‍ പയ്യന്നൂരിലേക്കുള്ള സ്വകാര്യ ബസിലും യാത്രക്കാർ വളരെ കുറവാണ്. പതിവായി വരുന്ന സ്ത്രീ യാത്രക്കാർ പോലും ഇപ്പോള്‍ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുകയാണ്. ധർമ്മശാലയില്‍ നിന്നും പുതിയതെരുവില്‍ നിന്നും സ്ത്രീയാത്രക്കാർ കെ.എസ്.ആർ.ടി.സിയില്‍ കയറുന്നത് ലോക്കല്‍ ബസുകളെയും പ്രതിസന്ധിയിലാക്കുകയാണ്. രാവിലെയും വൈകുന്നേരവുമാണ് തളിപ്പറമ്പ് - കണ്ണൂർ റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നതെന്ന് സ്വകാര്യ ബസ് കണ്ടക്ടർ രജ്ഞിത് പറയുന്നു.
3 ദിവസം 63,869 സ്ത്രീ യാത്രക്കാർ
ഈ മാസം 15ന് ആരംഭിച്ച പ്രിയദർശിനി പദ്ധതിയില്‍ ആദ്യ മൂന്നുദിവസം യാത്ര ചെയ്ത സ്ത്രീ യാത്രക്കാർ 63,869. 180 ബസുകള്‍ സർവീസ് നടത്തി. കണക്കുപ്രകാരം 15,00,777 രൂപ സർക്കാർ കെ.എസ്.ആർ.ടി.സിക്കു നല്‍കണം. കണ്ണൂർ ഡിപ്പോയില്‍ നിന്ന് 72 സർവീസുകളിലായി 30,347 സ്ത്രീകളാണ് യാത്ര ചെയ്തത്. 7,22,348 രൂപ. പയ്യന്നൂർ ഡിപ്പോയില്‍ നിന്ന് 25,474 യാത്രക്കാർ 64 സർ വീസുകളിലായി യാത്ര ചെയ്തു. ടിക്കറ്റ് മൂല്യം 5,87,200 രൂപ. തലശ്ശേരി ഡിപ്പോയില്‍ നിന്ന് 8,048 പേർ 44 സർവീസുകളിലായി യാത്ര ചെയ്തു. ടിക്കറ്റ് മൂല്യം 1,91,229 രൂപ.
സ്വകാര്യ ബസുടമകളെ
ബാധിക്കാത്ത റൂട്ടുകളും
അതേസമയം, കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളുടെ എണ്ണം കുറവായ കൂത്തുപറമ്പ്, ശ്രീകണ്ഠപുരം തുടങ്ങിയ റൂട്ടുകളില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ പ്രതിന്സന്ധി ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. സിറ്റി, കണ്ണാടിപ്പറമ്പ്, അഴീക്കല്‍ എന്നിവയുള്‍പ്പെടെയുള്ള റൂട്ടുകളിലും വലിയതോതിലുള്ള പ്രതിസന്ധി പ്രകടനമായിട്ടില്ല.
നിവേദനവുമായി ബസുടമകള്‍
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലേക്ക് വീഴാതിരിക്കാൻ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി, റോഡ് ടാക്സ് ഒഴിവാക്കുക, ഡീസലിന്റെ സെയില്‍ ടാക്സ് കുറക്കുക, സർക്കാർ വാടകയ്ക്ക് സ്വകാര്യ ബസുകള്‍ ഏറ്റെടുക്കുന്നുണ്ടെങ്കില്‍ കിലോമീറ്ററിന് 55 രൂപ വച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
യു.ഡി.എഫ് സർക്കാരിന്റെ ആദ്യബഡ്ജറ്റ് ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷയിലാണ് ബസുടമകളും ജീവനക്കാരും. സ്വകാര്യ ബസ് വ്യവസായ മേലയെ സർക്കാർ സംരക്ഷിച്ചു നിർത്തുമെന്നാണ് വിശ്വാസം. രാജ്കുമാർ കരുവാരത്ത്, കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി, ബസ് ഓപ്പേേറ്റഴ്സ് അസോസിയേഷൻ)
Post a Comment