കോർപ്പറേഷൻ ഭരണം തുലാസില്‍? അവിശ്വാസത്തിന് യുഡിഎഫ്, തിരുവനന്തപുരത്ത് ബിജെപി ഭരണം വീഴുമോ?; എല്‍ഡിഎഫ് നിലപാട് നിർണായകം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. നീക്കത്തിൽ എൽഡിഎഫ് കൈകോർത്താൽ സാഹചര്യം നിർണായകമാകും. തിങ്കളാഴ്ചയാണ് ഇനി കൗൺസിൽ യോഗം നടക്കുക. എന്നാല്‍ കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്‍റെ ഭാഗമായുള്ള നാടകമാണ് ഇന്നെലെയുണ്ടായ നാടകം എന്നുമാണ് ബിജെപി ആരോപിക്കുന്നത്. കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും വിമർശനം ഉയർത്തിയിരുന്നു അതിന് പിന്നാലെയാണ് യോഗം തിങ്കളാഴ്ചയിലേക്ക് തീരുമാനിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് കാപ്പ കേസില്‍ നിലവില്‍ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നലെ കോർപ്പറേഷനില്‍ എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയും ചെയ്തു. സുഗതന്‍റെ സത്യപ്രതിജ്ഞയും അസാധുവായിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം. പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയിൽ സർക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Post a Comment