കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇല്ലാത്ത ആചാരമുണ്ടാക്കാൻ ശ്രമം; ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി
കണ്ണൂർ: ദക്ഷിണകാശി എന്നറിയപ്പെടുന്ന കണ്ണൂർ കൊട്ടിയൂർ മഹാദേവക്ഷേത്രത്തില്‍ ആചാരലംഘനം നടത്തി മഹോത്സവത്തിൻ്റെ പവിത്രത തകർക്കാൻ നീക്കം നടക്കുന്നതായി ആരോപണം.
ഐതിഹ്യ പ്രാധാന്യമുള്ള വൈശാഖ മഹോത്സവം നടന്നു വരുന്നതിനിടെയാണ് ഇത്തരമൊരു വിവാദം.
വൈശാഖ മഹോത്സവത്തിൻ്റെ പ്രാരംഭ ചടങ്ങുകളിലൊന്നായ 'നീരെഴുന്നള്ളത്ത്' നടക്കുന്ന ദിവസം രാവിലെ 10 മണിയോടെ കൊട്ടിയൂർ മന്ദഞ്ചരിയിലെ ബാവലി പുഴയോരത്ത് ഒരു സംഘമാളുകള്‍ എത്തിയിരുന്നു. തങ്ങള്‍ 'ബാവലിക്കെട്ട്' നടത്തുകയാണെന്നും പണ്ടുകാലത്ത് തങ്ങളുടെ കുടുംബമാണ് ഈ ചടങ്ങ് നിർവഹിച്ചിരുന്നതെന്നും അവകാശപ്പെട്ട ഇവർ, ഇതിൻ്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയവയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍
ടി എം ഷാഹിദ്, എൻ ആർ മായൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ടുകള്‍. കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരപരമായ അവകാശങ്ങള്‍ 64 സ്ഥാനികള്‍ക്ക് മാത്രമുള്ളതാണെന്നും, ഇവർ ഹൈന്ദവ സമുദായത്തില്‍പ്പെട്ടവരാണെന്നും ദേവസ്വം ബോർഡും പാരമ്പര്യ ട്രസ്റ്റർമാരും ട്രസ്റ്റി ബോർഡ് ചെയർമാനും വ്യക്തമാക്കിയിട്ടുണ്ട്.
ഹൈന്ദവേതര മതസ്ഥർക്ക് ഇവിടെ യാതൊരുവിധ ആചാരപരമായ അവകാശങ്ങളുമില്ല. വളരെ സമാധാനപരമായും സൗഹാർദ അന്തരീക്ഷത്തിലും നടന്നുവന്ന കൊട്ടിയൂർ മഹോത്സവം അലങ്കോലപ്പെടുത്താനാണ് താല്‍പ്പര്യകക്ഷികളുടെ നീക്കം.
ഇത്തരം നീക്കങ്ങള്‍ ആവർത്തിച്ചാല്‍ ഉചിതമായ പ്രതിരോധം തീർക്കും. ഇതിനു പിന്നില്‍ സാമ്പത്തിക താല്‍പ്പര്യങ്ങളോ മറ്റു ചില ഗൂഢലക്ഷ്യങ്ങളോ ഉണ്ടെന്ന് സംശയിക്കുന്നു. മതസാഹോദര്യം തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. കർണാടകയില്‍ നിന്നടക്കമെത്തുന്ന തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കുത്സിതശ്രമങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി വി ശ്യാം മോഹൻ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഡോ. വി എസ് ഷേണായി, ജില്ലാ ജനറല്‍ സെക്രട്ടറി ടി പി സതീശൻ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment