`നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ചില്ല', കടന്നു പോയത് വലിയ മാനസിക സംഘർഷത്തിലൂടെയെന്ന് അബ്ദുൽ റഹീം
കോഴിക്കോട്: സൗദി ജയിലിൽ കഴിഞ്ഞിരുന്ന 18 വർഷത്തോളം നാട്ടിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് അബ്ദുൽ റഹീം. ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നതെന്നും വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിസ്സഹായരായ നിരവധി പേർ ജയിലിൽ ഉണ്ടെന്നും മലയാളി എന്ന നിലയിൽ പ്രത്യേക പരിഗണന ലഭിച്ചുവെന്നും അബ്ദുൽ റഹീം പറഞ്ഞു.
നാട്ടിൽ എത്തുമെന്ന് കരുതിയില്ല. 18 വർഷത്തോളവും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നത്. ജയിൽ എക്സിറ്റ് അടിച്ച വിവരം അറിഞ്ഞിരുന്നില്ല. നിയമപോരാട്ടവും ഫണ്ട് ശേഖരണവും ഇടയ്ക്ക് അറിഞ്ഞിരുന്നു. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയത്. നിസ്സഹായരായ നിരവധി പേർ ജയിലിൽ ഉണ്ട്. ഒരു വർഷം മുമ്പ് പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി. പുറം ലോകം കാര്യമായി ഇതേക്കുറിച്ച് അറിഞ്ഞില്ല. തന്നെക്കാൾ കൂടുതൽ കാലങ്ങളായി ജയിലിൽ കഴിയുന്നവർ ഉണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട സ്വദേശി ഉണ്ട്. ജയിലിന് ഉള്ളിൽ നിന്നും എന്നെ ഒരുപാട് ആളുകൾ സഹായിച്ചു. 60 പേർ ആയിരുന്നു സെല്ലിൽ ഉണ്ടായിരുന്നത്. മലയാളി എന്ന നിലയിൽ പ്രത്യേക പരിഗണന ലഭിച്ചുവെന്നും അബ്ദുൽ റഹിം പറഞ്ഞു. നാട്ടിൽ എത്താൻ സഹായിച്ചവർക്കും സൗദി കുടുംബത്തിനും സൗദി നിയമ സംവിധാനങ്ങൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
Post a Comment